മഹാരാഷ്ട്രയിൽ ഭാര്യയെ അടിച്ചുകൊന്ന് കാറിൽ നഗരം ചുറ്റിയ യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ (Washim) സ്വന്തം മക്കളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം, മൃതദേഹവുമായി മണിക്കൂറുകളോളം കാറിൽ നഗരം ചുറ്റിയ യുവാവ് ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തർപ്രദേശ് സ്വദേശിയായ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഹസീൻ ബാനോയുടെ സ്വഭാവത്തിൽ പ്രതിക്ക് തോന്നിയ കടുത്ത സംശയമാണ് പെട്ടെന്നുള്ള കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി ഭാര്യയും മൂന്ന് ചെറിയ കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി ക്രൂരത നടത്തിയത്. യാത്രാമധ്യേ ദമ്പതികൾ തമ്മിൽ കാറിനുള്ളിൽ വെച്ച് കടുത്ത തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ സൽമാൻ ഖാൻ വാഹനത്തിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി അടിക്കുകയായിരുന്നു. തുടർന്ന് ബോധരഹിതയായ യുവതിയെ കുട്ടികളുടെ കരച്ചിലിനിടയിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കൊലപാതകത്തിന് ശേഷവും ഭയമില്ലാതെ, ഭാര്യയുടെ മൃതദേഹം കാറിന്റെ സീറ്റിൽ തന്നെ കിടത്തി പ്രതി രാത്രി മുഴുവൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറോടിച്ച് ചുറ്റിയടിച്ചു. മൂന്ന് കുട്ടികളും ഇതേസമയം കാറിലുണ്ടായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് പ്രതി കാറുമായി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും കീഴടങ്ങുകയും ചെയ്തത്. കാറിൽ നിന്ന് പോലീസ് കണ്ടെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി വാഷിം പോലീസ് അറിയിച്ചു.