"ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് ": ഹമീദ് ഫൈസി
കോഴിക്കോട്: മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശ്വാസമില്ലാതെ ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് ന്യായീകരിക്കുന്ന ആളുകൾ കൂട്ടത്തിൽ ഉണ്ട്, ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുമെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സമസ്ത നേതാവിന്‍റെ വിമർശനം. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി മതവിധി നൽകിയിട്ടുല്ളതാണെന്നും ഫൈസി പറയുന്നു.'ഇസ്ലാമിക നിയമങ്ങൾ കൃത്യമാണ്, വ്യക്തമാണ്, സ്പഷ്ടമാണ്. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. എന്നാൽ, ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്ലിങ്ങളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ്'- ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കുന്നു.
നിലവിളക്ക് കൊളുത്തിയതിൽ മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത നേരത്തെ രംഗത്ത് വന്നിരുന്നു. അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്നാണ് ആഹ്വാനം. ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം. ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങള്‍ നടത്തിവരുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തലെന്ന് കേന്ദ്ര മുഷവറ അംഗങ്ങള്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് :
ഇസ്ലാമിക നിയമങ്ങൾ കൃത്യമാണ്, വ്യക്തമാണ്, സ്പഷ്ടമാണ്. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. ഒരു ആടിനെ അറുത്ത് പാചകം ചെയ്താൽ അയൽക്കാരനായ ജൂതന് അതിൻറെ ആദ്യ ഭാഗം നൽകണമെന്ന് വീട്ടുകാരോട് നിർദ്ദേശിക്കുന്നവരായിരുന്നു പ്രവാചക അനുചരന്മാർ. എന്നാൽ, ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ബഹുസ്വര സമൂഹം ജീവിക്കുന്ന നമ്മുടെ നാട്ടിൽ പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. വിശ്വാസമില്ലാതെ ഇത്തരം ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി കേരളത്തിലെ മുസ്ലിങ്ങളുടെ ആധികാരിക മതപണ്ഡിത സംഘടന മതവിധി നൽകിയിരിക്കുന്നു.