"ഏത് വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജർ " : രാജ്നാഥ് സിങ്
ലഡാക്ക്: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 1999-ലെ കാർഗിൽ യുദ്ധകാലത്ത് നുഴഞ്ഞുകയറ്റക്കാർക്ക് എന്ത് ലക്ഷ്യമായിരുന്നോ, അതിൽ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഏത് വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാർഗിൽ വിജയ് ദിവസിൻ്റെ 27-ാം വാർഷികത്തില് ലഡാക്കിലെ ദ്രാസിൽ സംഘടിപ്പിച്ച ശൗര്യ ഭോജിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കാർഗിൽ യുദ്ധസ്മാരകത്തിൽ നടക്കുന്ന ശൗര്യ സന്ധ്യയിൽ പങ്കെടുക്കാൻ ഇന്നലെ വൈകുന്നേരം തന്നെ പ്രതിരോധ മന്ത്രി ദ്രാസിൽ എത്തിയിരുന്നു.
ഇന്ത്യൻ സായുധ സേനയെ വാഴ്ത്തിയ മന്ത്രി, ഇത് നമ്മുടെ നൂറ്റാണ്ടാണെന്നും വരാനിരിക്കുന്ന സമയം നമ്മുടേതാണെന്നും പറഞ്ഞു. ആത്മനിർഭരതയുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പരാമർശിച്ചു. സായുധ സേനയെയും സൈനികരുടെ വീര്യത്തെയും അഭിവാദ്യം ചെയ്ത രാജ്നാഥ് സിങ്,ഇന്ത്യൻ സൈന്യം ലോകത്തിലെ ഏറ്റവും മികച്ച സേനയാണെന്നും ഇനിയും മികച്ചതാക്കുമെന്നും ലോകത്തിനു മുന്നിൽ ഇന്ത്യയെ അവർ മനസ്സലാക്കികൊടുക്കുമെന്നും പറഞ്ഞു.ഇന്ന് നമ്മൾ സ്വതന്ത്രമായി ശ്വസിക്കുകയും തല ഉയർത്തിപ്പിടിച്ച് ജീവിക്കുകയും ചെയ്യുന്നതിന് കാരണം കാർഗിൽ സൈനികരുടെ ത്യഗത്തിൻ്റെ ഫലമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മെർക്കുറി കുറഞ്ഞിട്ടും ഓക്സി ജൻ്റെ അളവ് കുറഞ്ഞിട്ടും, ആ മഞ്ഞുമലകളിൽ അവരുടെ കാവലാണ് ഇന്നും എന്നും നമ്മെ പിടിച്ച് നിർത്തിയതും നിർത്തുന്നതുമെന്നും സിങ് പറഞ്ഞു. ഈ അവസരത്തിൽ തനിക്ക് തോന്നുന്ന അഭിമാനം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സൈനികർക്ക് അദൃശ്യമായ ആന്തരിക ശക്തിയും ദേശീയ വികാരവും ഉള്ളവരാണെന്നും അവരുടെ കാവൽ ഉള്ളടത്തോളം കാലം ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ ദുഷ്ടദൃഷ്ടിയോടെ വീക്ഷിക്കാൻ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സൈന്യത്തിൻ്റെ പല പാരമ്പര്യങ്ങളെയും അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിൽ പ്രിയപിപ്പെട്ടത് ഒരു ജവാനും ഉദ്യോഗസ്ഥനും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ബഡാ ഖാനയാണെന്നും പരാമർശിച്ചു. ഇത് പ്രതിഫലിപ്പിക്കുന്നത് ഒരുമ്മിച്ചുള്ള കൂട്ടായ്മയെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സേനയുടെ പൂർണമായ ആധുനികവൽക്കരണം ഉടൻ
കാർഗിൽ വിജയ് ദിവസത്തിൻ്റെ ഓർമ്മദിനത്തിൽ സംസാരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സായുധ സേനയുടെ ആധുനികവൽക്കരണത്തിന് സർക്കാർ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നും, സൈന്യത്തിന് ഏറ്റവും പുതിയ ഉപകരണങ്ങളും മികച്ച പരിശീലനവും ലഭിക്കുക എന്നതാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഉടനടി തന്നെ അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇന്ത്യൻ സൈന്യത്തെ ഏത് ആക്രമണവും പ്രതിരോധിക്കാൻ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
