മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ്റെ കൊലപാതകം: രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിടിയിൽ

ന്യുഡൽഹി :ചണ്ഡീഗഢിലെ പ്രമുഖ മെഡിക്കൽ സ്റ്റോറിലെ കാഷ്യറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സാഹസികമായ നീക്കത്തിലൂടെ പോലീസ് പിടികൂടി. ജൂൺ 13-ന് സെക്ടർ 11-ലെ തിരക്കേറിയ മാർക്കറ്റിൽ വെച്ച് ജാനകി ദാസ് എന്ന ജീവനക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ സണ്ണി മെഹ്‌റ, ആര്യൻ ശർമ്മ എന്നിവരാണ് പിടിയിലായത് . അതിദാരുണമായ കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
കൊലപാതകത്തിന് ശേഷം ഡൽഹി വഴി ജമ്മുവിലേക്ക് കടന്ന പ്രതികളെ പ്രതേക അന്വേഷണ സംഘമാണ് ട്രാക്ക് ചെയ്ത് പിടികൂടിയത്.പ്രതികളെ ജമ്മുവിൽ നിന്ന് ചണ്ഡീഗഢിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഈ അവസരം മുതലെടുത്ത് ആയുധം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പോലീസിന് നേരെ രണ്ട് റൗണ്ട് വെടിയുതിർത്തു. പോലീസ് നടത്തിയ തിരിച്ചടിയിൽ കാലിൽ വെടിയേറ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സണ്ണി മെഹ്‌റയാണ് കൈകാര്യം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഇവർക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തുന്ന സ്വരമുള്ള ഓഡിയോ ക്ലിപ്പുകളും പോലീസ് പരിശോധിച്ചുവരികയാണ്.