ആർഎസ്‌എസ് കാര്യാലയത്തിനു നേരെ പെട്രോൾ ബോംബാക്രമണം

ആർഎസ്‌എസ് കാര്യാലയത്തിനു  നേരെ പെട്രോൾ ബോംബാക്രമണം

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ ആർഎസ്‌എസ് കാര്യാലയത്തിനു  നേരെ പെട്രോൾ ബോംബാക്രമണം. ഇന്നലെ അർദ്ധരാത്രിയോടെ ബൈക്കിലെത്തിയ ആക്രമികൾ ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവത്തിൻ്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റാഞ്ചി സിറ്റി പൊലീസ് സൂപ്രണ്ട് പരസ് റാണ പറഞ്ഞു.

രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ആദ്യ ശ്രമത്തിൽ കുപ്പി ശരിയായി കത്തിക്കാൻ പ്രതികൾക്ക് സാധിച്ചിരുന്നില്ല. തുടർന്ന് രണ്ടാമതും കുപ്പി എറിഞ്ഞു എന്നാൽ ഓഫീസിൻ്റെ പരിസരത്ത് എത്തിയില്ല. ഒഴിഞ്ഞ ചില്ലി സോസ് കുപ്പികളാണ് പെട്രോൾ ബോംബുകളാക്കി മാറ്റി ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.അതേസമയം ഓഫീസിന് സമീപമുള്ള ചില ഹോട്ടൽ ജീവനക്കാരെ ആക്രമണവുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൃത്തിയുടെയും മറ്റ് ചില പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ആർഎസ്‌എസ്‌ പ്രതിനിധികൾ സമീപത്തെ ഹോട്ടലിനെതിരെ പരാതി നൽകുകയും ഇതെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്‌തിരുന്നു.ഇതിൻ്റെ വൈരാഗ്യത്തിൽ ഹോട്ടൽ ജീവനക്കാരാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നിരുന്നാലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.സംഭവം അന്വേഷിക്കാനായി പ്രത്യേക എസ്‌ഐടി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന്റെ ഭാഗമായി എഫ്‌എസ്‌എൽ ടീമിനെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ടെന്ന് റാഞ്ചി സിറ്റി ഡിഎസ്പി കെ.വി. രാമൻ പറഞ്ഞു.