FIFA WORLD CUP 2026: നോർവെയെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീക്വാർട്ടറിൽ: ഡെംബെലെയ്ക്ക് ഹാട്രിക്

FIFA WORLD CUP 2026: നോർവെയെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീക്വാർട്ടറിൽ: ഡെംബെലെയ്ക്ക് ഹാട്രിക്

ബോസ്റ്റൺ:  ബോസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പ്, ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക്   നോർവെയെ തകർത്ത് ഫ്രാൻസിന് തകർപ്പൻ ജയം.ഇതോടെ ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറി(റൗണ്ട് ഓഫ് 32)ലെത്തി.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇരു ടീമുകളും നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പിൽ ഒന്നാമതെത്താൻ ഫ്രാൻസിന് സമനില മാത്രം മതിയായിരുന്നെങ്കിലും മികച്ച ജയത്തോടെ അവർ ഒന്നാം സ്ഥാനം നിലനിർത്തി. ഏഴാം മിനിറ്റിൽ ഡെംബെലെയാണ് ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. 20-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള മികച്ചൊരു ഷോട്ടിലൂടെ ഡെംബെലെ ലീഡ് ഉയർത്തി. തൊട്ടുപിന്നാലെ 21-ാം മിനിറ്റിൽ തിയോ ആസ്ഗാർഡിലൂടെ നോർവെ ഒരു ഗോൾ മടക്കി. എന്നാൽ 32-ാം മിനിറ്റിൽ ഡെംബെലെ തൻ്റെ ഹാട്രിക് പൂർത്തിയാക്കിയതോടെ ഫ്രാൻസ് മൂന്നേ ഒന്നിന് മുന്നിലെത്തി. 21-ാം നൂറ്റാണ്ടിൽ ലോകകപ്പ് ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഡെംബെലെ സ്വന്തമാക്കി.രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോർവെയ്ക്ക് അവസരം ലഭിച്ചെങ്കിലും സ്ട്രൈക്കർ ജോർഗൻ സ്ട്രാൻഡ് ലാർസൻ പെനാൽറ്റി പാഴാക്കിയത് തിരിച്ചടിയായി. മത്സരത്തിൻ്റെ 94-ാം മിനിറ്റിൽ ഡെസിറെ ഡ്യൂ ഫ്രാൻസിൻ്റെ നാലാം ഗോൾ നേടി. പിഎസ്ജി സഹതാരം ബ്രാഡ്‌ലി ബാർകോള നൽകിയ മികച്ച ക്രോസ് 21-കാരനായ ഡ്യൂ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പിലെ അവസാന നാല് മത്സരങ്ങളിലും മൂന്നോ അതിലധികമോ ഗോളുകൾ നേടാൻ ഫ്രാൻസിന് കഴിഞ്ഞു. 1998 നും 2002 നും ഇടയിൽ സ്പെയിൻ ഈ നേട്ടം കൈവരിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ടീം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്.

വിശ്രമം അനുവദിച്ച് നോർവെ

ഗ്രൂപ്പിൽ രണ്ടാമതെത്തിയ നോർവെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഡാളസിൽ വച്ച് ഐവറി കോസ്റ്റിനെ നേരിടും. ഫ്രാൻസ് ഈസ്റ്റ് കോസ്റ്റിൽ തന്നെ തുടരുകയും മികച്ച മൂന്നാം സ്ഥാനക്കാരെ നേരിടുകയും ചെയ്യും. പന്ത് നഷ്ടപ്പെടുന്ന ഘട്ടങ്ങളിൽ ഫ്രാൻസ് നടത്തിയ വേഗത്തിലുള്ള മുന്നേറ്റങ്ങളാണ് തങ്ങൾക്ക് തിരിച്ചടിയായതെന്ന് നോർവെ പരിശീലകൻ സ്റ്റെയ്ൽ സോൾബാക്കൻ വ്യക്തമാക്കി. തോൽവി വഴങ്ങിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ടീമിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എർലിങ് ഹാലൻഡ്, മാർട്ടിൻ ഒഡെഗാർഡ്, അലക്സാണ്ടർ സോർലോത്ത് തുടങ്ങിയ 10 പ്രധാന താരങ്ങൾക്ക് നോർവെ ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്നു. നോക്കൗട്ട് മത്സരങ്ങൾക്കായി താരങ്ങളുടെ ശാരീരികക്ഷമത നിലനിർത്താനാണ് ഈ തീരുമാനമെടുത്തതെന്ന് പരിശീലകൻ ന്യായീകരിച്ചു.

വിജയം പരിശീലകന് സമർപ്പിച്ച് ഫ്രാൻസ്

മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്സിൻ്റെ അസാന്നിധ്യത്തിലാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. ഈ മികച്ച വിജയം അദ്ദേഹത്തിന് സമർപ്പിക്കുന്നതായി സഹപരിശീലകൻ ഗൈ സ്റ്റെഫാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദെഷാംപ്സ് ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നും അടുത്ത ദിവസം പരിശീലനത്തിന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലകനോടുള്ള സ്നേഹം കാരണം കളിക്കാർ മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മത്സരത്തിൽ ലീഡ് നേടിയ ശേഷം ചില ഘട്ടങ്ങളിൽ കളിക്കാർ അലസത കാണിച്ചത് എതിരാളികൾക്ക് അവസരം നൽകിയെന്നും വരും മത്സരങ്ങളിൽ ഇത് തിരുത്തേണ്ടതുണ്ടെന്നും ഗൈ സ്റ്റെഫാൻ കൂട്ടിച്ചേർത്തു. നോർവെ അവരുടെ മികച്ച ടീമിനെയല്ല കളത്തിലിറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.