FIFA WORLDCUP 2026: കണക്കുതീർക്കാൻ മൊറോക്കോ; സെമി സ്വപ്നവുമായി ഫ്രാൻസ്

FIFA WORLDCUP 2026: കണക്കുതീർക്കാൻ മൊറോക്കോ; സെമി സ്വപ്നവുമായി ഫ്രാൻസ്

ബോസ്റ്റൺ:  ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും നേർക്കുനേർ ഏറ്റുമുട്ടും. ബോസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം, നാളെ പുലർച്ചെ 1.30 നു നടക്കുന്ന മത്‌സരത്തിൽ  2022 ലോകകപ്പ് സെമിഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയ ഫ്രാൻസിനോട് കണക്കുതീർക്കാനാണ് മൊറോക്കോ അറ്റ്‌ലസ് ലയൺസ് ഇറങ്ങുന്നത്.ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഫ്രാൻസിനാണ് വിജയസാധ്യത കൂടുതൽ. നടത്തിയ 25,000 സിമുലേഷനുകളിൽ 61.7 ശതമാനം തവണയും ഫ്രാൻസ് വിജയിക്കുമെന്നാണ് പ്രവചനം. മൊറോക്കോയുടെ വിജയസാധ്യത 16.2 ശതമാനമാണ്. 22.1 ശതമാനം മത്സരങ്ങൾ സമനിലയിൽ അവസാനിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, വമ്പൻ ടീമുകളെ അട്ടിമറിച്ച് മുന്നേറാനുള്ള മിടുക്ക് ഈ ടൂർണമെന്റിൽ മൊറോക്കോ പലതവണ തെളിയിച്ചുകഴിഞ്ഞു.

സൗഹൃദത്തിന്റെ കളിക്കളത്തിൽ

പാരീസ് സെന്റ് ജെർമെയ്ൻ (PSG) ക്ലബ്ബിലെ സഹതാരങ്ങളായ കിലിയൻ എംബാപ്പെയും അഷ്റഫ് ഹക്കിമിയും തമ്മിലുള്ള പോരാട്ടമാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കളിക്കളത്തിന് പുറത്ത് അടുത്ത സുഹൃത്തുക്കളാണെങ്കിലും, നിർണ്ണായക മത്സരത്തിൽ സൗഹൃദം മാറ്റിനിർത്തി ഇരുവരും പരസ്പരം പൊരുതുമെന്ന് ഹക്കിമി വ്യക്തമാക്കിയിട്ടുണ്ട്.

 "ഞങ്ങളുടെ എതിരാളികൾ മൊറോക്കോയാണ്, റഫറിയല്ല": ദിദിയർ ദെഷാംപ്‌സ് 

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ അർജന്‍റീനയിൽ നിന്നുള്ള റഫറിമാരെ നിയമിച്ചതിനെ ഫ്രഞ്ച് മുഖ്യ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് നിസ്സാരവൽക്കരിച്ചു. 2022-ലെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ അർജന്‍റീന പരാജയപ്പെടുത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായികപരമായ ശത്രുത ശക്തമാണ്. എന്നാലും ഫാകുണ്ടോ ടെല്ലോയെയും അദ്ദേഹത്തിന്‍റെ അർജന്‍റീനക്കാരായ സഹായികളെയും മത്സരച്ചുമതല ഏൽപ്പിച്ചതിൽ തനിക്ക് യാതൊരുവിധ എതിർപ്പില്ലെന്ന് ദെഷാംപ്‌സ് വ്യക്തമാക്കി.

'നമുക്കിത് നേരിട്ടേ പറ്റൂ. എനിക്ക് റഫറിമാരിൽ പൂർണ്ണ വിശ്വാസമുണ്ട്. ഞങ്ങളുടെ എതിരാളികൾ മൊറോക്കോയാണ്, റഫറിയല്ല," ദെഷാംപ്‌സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്രാൻസിന്‍റെ ബാക്കപ്പ് ഗോൾകീപ്പർ റോബിൻ റിസറും റഫറിമാരെ പിന്തുണച്ച് സംസാരിച്ചു. "കഴിഞ്ഞ ഫൈനലിന് ശേഷം ഫ്രാൻസും അർജന്‍റീനയും തമ്മിൽ ചെറിയൊരു കയ്പ്പ് നിലനിൽക്കുന്നുണ്ട്, എന്നാൽ അത് കളിയുടെ ഭാഗമാണ്. ഈ റഫറിമാർ ഇവിടെയുണ്ടെങ്കിൽ അതിനർത്ഥം അവർ ഈ ടൂർണമെന്‍റിന്‍റെ ഉയർന്ന നിലവാരത്തിന് യോഗ്യരാണ് എന്നാണ്," റിസർ കൂട്ടിച്ചേർത്തു.വിമർശനങ്ങൾ തള്ളി മൊറോക്കോ പരിശീലകൻറൗണ്ട് ഓഫ് 16-ൽ അർജന്‍റീനയും ഈജിപ്‌തും തമ്മിലുള്ള മത്സരത്തിലെ ഫ്രഞ്ച് റഫറി ഫ്രാൻസ്വാ ലെറ്റെക്സിയറുടെ പ്രകടനത്തെ ഈജിപ്‌ത് ടീം വിമർശിച്ചിരുന്നു. ഈ വിഷയത്തിലും ദെഷാംപ്‌സ് പ്രതികരിച്ചു , "നമ്മുടെ റഫറിമാരും ലെറ്റെക്സിയറെപ്പോലെ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം" എന്ന് അദ്ദേഹം വ്യക്തമാക്കി.മൊറോക്കോ കോച്ച് മുഹമ്മദ് ഔഹ്ബിയും റഫറിമാരുടെ സ്വാധീനത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞു. "നാളെ നിയന്ത്രിക്കാൻ വരുന്നത് വളരെ പരിചയസമ്പന്നനായ റഫറിയാണ്. അത്തരം റഫറിമാരെയാണ് ഞങ്ങൾ ഈ തരത്തിലുള്ള മത്സരങ്ങൾക്ക് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ തികച്ചും ശാന്തരാണ്," അദ്ദേഹം പറഞ്ഞു. മുൻപ് നെതർലൻഡ്‌സിനെതിരെ ഡച്ച് റഫറി വന്നിട്ടും അദ്ദേഹം മികച്ച രീതിയിലാണ് മത്സരം നിയന്ത്രിച്ചതെന്നും റഫറിമാരുടെ ഗുണനിലവാരത്തെ താൻ ചോദ്യം ചെയ്യില്ലെന്നും ഔഹ്ബി വ്യക്തമാക്കി.

പ്രതികാരമല്ല, ലക്ഷ്യം സെമിഫൈനൽ

2022 ലോകകപ്പ് സെമിഫൈനലിൽ മൊറോക്കോയെ 2-0 ന് തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ കയറിയിരുന്നു. എന്നാൽ ഇത് ഒരു പ്രതികാര മത്സരമായി കാണുന്നില്ലെന്നും സെമിഫൈനലിൽ എത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഔഹ്ബി വ്യക്തമാക്കി. "എതിരാളികൾ ആരായാലും ലക്ഷ്യം ഒന്നാണ്, സെമിഫൈനലിൽ എത്തുക. അതുകൊണ്ട് ഞങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇവിടെ പ്രതികാരത്തിന്‍റെ ആവശ്യമില്ല, ഞങ്ങളുടെ യാത്ര തുടരുക മാത്രമാണ് ലക്ഷ്യം," അദ്ദേഹം പറഞ്ഞു.