അയോധ്യ ക്ഷേത്രത്തിൽ നൽകിയ 5 കോടിയുടെ സ്വർണ്ണ ‘രാമചരിതമാനസം’ കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

അയോധ്യ ക്ഷേത്രത്തിൽ നൽകിയ  5 കോടിയുടെ സ്വർണ്ണ ‘രാമചരിതമാനസം’ കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ഭക്തിപൂർവ്വം സംഭാവനയായി നൽകിയ അഞ്ച് കോടിയോളം രൂപ വിലവരുന്ന സ്വര്‍ണത്തിൽ തീർത്ത ‘രാമചരിതമാനസം’ ഗ്രന്ഥം ഇപ്പോൾ ക്ഷേത്രത്തിൽ കാണാനില്ലെന്ന ഗുരുതര ആരോപണവുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ  രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകളിലും വിലപിടിപ്പുള്ള ഉപഹാരങ്ങളിലും വൻ കൊള്ളയും ക്രമക്കേടും നടന്നുവെന്ന പരാതിയിൽ വിപുലമായ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്, രാജ്യത്തെ ഒരു ഉന്നത മുൻ ഉദ്യോഗസ്ഥൻ തന്നെ പരസ്യ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.താൻ ഭക്തിപൂർവ്വം സമർപ്പിച്ച സ്വര്‍ണത്തിൽ തീര്‍ത്ത ‘രാമചരിതമാനസം’ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കാണാനായി ആദ്യം പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് ലക്ഷ്മിനാരായണന്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇത് അവിടെ നിന്ന് പെട്ടെന്ന് മാറ്റി. ഇപ്പോള്‍ ഈ വിലപിടിപ്പുള്ള ഗ്രന്ഥം എവിടെയാണെന്ന് ഒരു വിവരവുമില്ല. ക്ഷേത്രം അധികൃതരോട് താൻ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതേക്കുറിച്ച് വ്യക്തമായ ഒരു മറുപടിയും നൽകാൻ അവർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘രാമചരിതമാനസം എൻ്റെ   മരിച്ചുപോയ അമ്മയുടെ ഏറ്റവും വിലപ്പെട്ട നിധിയായിരുന്നു. ജീവിതത്തിലെ ഏകദേശം 15 മുതല്‍ 18 വര്‍ഷം വരെ അമ്മ ‘ശ്രീരാമ’ നാമം മാത്രം എഴുതുന്നതിനാണ് ചെലവഴിച്ചത്.എൻ്റെ  കുടുംബം പതിറ്റാണ്ടുകളായി രാമജന്മഭൂമി പ്രസ്ഥാനവുമായി സജീവമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്ര നിർമ്മാണത്തിനായി കന്യാകുമാരിയില്‍ നിന്ന് അയച്ച ആദ്യത്തെ ഇഷ്ടിക എൻ്റെ   ഭാര്യാപിതാവിൻ്റെ   വീട്ടില്‍ നിന്നായിരുന്നു. ഞങ്ങള്‍ ശ്രീരാമനുമായി അത്രമേൽ അഭേദ്യബന്ധമുള്ള ഒരു കുടുംബമാണ്,’ എന്‍ഡിടിവിക്ക്  നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വികാരാധീനനായി പറഞ്ഞു.

ഔദ്യോഗിക സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു വലിയ ഭാഗം ശ്രീരാമന് തന്നെ നല്‍കണമെന്ന ആഗ്രഹമുണ്ടായതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. “ഞാൻ തികച്ചും ലളിതജീവിതം നയിക്കുന്നയാളാണ്. എനിക്ക് ജീവിക്കാന്‍ എന്റെ പെന്‍ഷന്‍ പണം മാത്രം മതി. ദൈവം എനിക്ക് നൽകിയ സമ്പാദ്യമെല്ലാം ദൈവത്തിന് തന്നെ തിരികെ നല്‍കാമെന്ന് കരുതി. അങ്ങനെയാണ് ഞാനും ഭാര്യ സരസ്വതിയും ചേര്‍ന്ന് സ്വര്‍ണത്തില്‍ തീര്‍ത്ത ‘രാമചരിതമാനസം’ ക്ഷേത്രത്തില്‍ സംഭാവനയായി നല്‍കിയത്. ഇതിനായി അഞ്ച് കോടിയോളം രൂപ ചെലവഴിച്ചു. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. സ്വര്‍ണം പൂശിയ 552 പേജുകളുണ്ടായിരുന്നു ഈ ഗ്രന്ഥത്തിന്. 2024 ഏപ്രിലിലാണ് അത് ഭക്തിപൂർവ്വം ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിച്ചത്,” അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപം തന്നെ ഇത് അതീവ സുരക്ഷിതമായി സൂക്ഷിക്കുമെന്നായിരുന്നു ആദ്യം ക്ഷേത്രം അധികൃതര്‍ പറഞ്ഞിരുന്നത്. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് മുന്നില്‍ ഇത് പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ വലിയ സന്തോഷമുണ്ടായിരുന്നു. എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം ശ്രീകോവിലിന് സമീപം വെക്കാനാവില്ലെന്നും മറ്റെവിടെയെങ്കിലും വെക്കാമെന്നും അധികൃതര്‍ അറിയിച്ചു. അതിനുശേഷം ഇത് എവിടെയും കാണാതായി. പല തവണ ക്ഷേത്രം അധികൃതരെ നേരിട്ട് കണ്ട് അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്നും ലക്ഷ്മിനാരായണന്‍ പറഞ്ഞു.

രാമക്ഷേത്രത്തില്‍ ഭക്തര്‍ ഉപഹാരമായി നല്‍കിയ സ്വർണ്ണ-വെള്ളി വസ്തുക്കളും ഭണ്ഡാരത്തിലെ വലിയ വരുമാനവും വന്‍തോതില്‍ കൊള്ളയടിക്കപ്പെട്ടുവെന്ന വാർത്തകൾ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം 200 കോടി രൂപയുടെ ഭീമമായ അഴിമതി ആരോപണമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ  പ്രഖ്യാപിച്ച് അന്വേഷണം തുടരുന്ന ഈ കേസില്‍ ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പെടെ ഇതിനോടകം എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വൻ വിവാദങ്ങളെ തുടർന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവനും വിഎച്ച്പിനേതാവുമായ ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചിരിക്കുകയാണ്. ഈ വൻ കൊള്ളയിൽ ഉന്നത രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ പങ്കിനെ കുറിച്ച് വിശദമായ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ രാജ്യത്ത് ശക്തമായിട്ടുണ്ട്.