സ്വർണവില കുത്തനെ താഴോട്ട് ! ഒറ്റയടിക്ക് 7,600 രൂപ കുറഞ്ഞു

സ്വർണവില കുത്തനെ താഴോട്ട് ! ഒറ്റയടിക്ക് 7,600 രൂപ കുറഞ്ഞു

മുംബൈ:  രാജ്യത്ത്  ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. 10 ഗ്രാമിന് 7,600 രൂപയും വെള്ളി കിലോയ്ക്ക് 27,700 രൂപയും കുറഞ്ഞു. ഓൾ ഇന്ത്യ സറഫ അസോസിയേഷന്റെ കണക്കനുസരിച്ച്, വെള്ളി വില 9.23 ശതമാനം (27,700 രൂപ) ഇടിഞ്ഞ് നികുതിയുൾപ്പെടെ കിലോയ്ക്ക് 2,72,300 രൂപയിലെത്തി.99.9 ശതമാനം പരിശുദ്ധിയുള്ള സ്വർണ്ണവില 4.4 ശതമാനം (7,600 രൂപ) കുറഞ്ഞ് 10 ഗ്രാമിന് 1,65,200 രൂപയായി (നികുതിയുൾപ്പെടെ). മുൻ വ്യാപാര സെഷനിൽ ഇത് 1,72,800 രൂപയായിരുന്നു.

"ആഗോള വിപണിയിലെ തളർച്ചയും ഇന്ത്യൻ രൂപയുടെ മൂല്യം വർധിച്ചതും ആഭ്യന്തര വിപണിയിൽ സ്വർണ്ണവില കുറയാൻ കാരണമായി," എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയർ അനലിസ്റ്റ് സൗമിൽ ഗാന്ധി പറഞ്ഞു.

"യുഎസ്-ഇസ്രയേൽ-ഇറാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വെള്ളിയുടെ ആവശ്യം വർധിച്ചെങ്കിലും, ഉയർന്ന വിലയിൽ നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തത് വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടാക്കി," ലെമൺ മാർക്കറ്റ് ഡെസ്കിലെ റിസർച്ച് അനലിസ്റ്റ് ഗൗരവ് ഗാർഗ് പറഞ്ഞു.ആഗോള വിപണിയിൽ വെള്ളി ഔൺസിന് 84.11 ഡോളറിലും സ്വർണ്ണം 0.25 ശതമാനം ഉയർന്ന് 5,153.91 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. "യുഎസിലെ ശക്തമായ സാമ്പത്തിക കണക്കുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ്ണവിലയെ വിപരീത ദിശകളിൽ സ്വാധീനിക്കുന്നു," മിറേ അസറ്റ് ഷെയർഖാൻ കമ്മോഡിറ്റി വിഭാഗം മേധാവി പ്രവീൺ സിംഗ് പറഞ്ഞു.യുഎസിലെ തൊഴിലില്ലായ്‌മ നിരക്ക്, നോൺ-ഫാം പേറോൾ കണക്കുകൾ എന്നിവ നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുകയാണെന്ന് എൽകെപി സെക്യൂരിറ്റീസിലെ ജതീൻ ത്രിവേദി പറഞ്ഞു. ഫെഡറൽ റിസർവ് പലിശനിരക്കിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുന്ന ഈ കണക്കുകൾ സ്വർണ്ണവിലയുടെ അടുത്ത നീക്കത്തിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലും ഇടിവ് :

കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 14,930 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,19,440 രൂപയിലെത്തി. ഈ വിലയിൽ ജിഎസ്ടി (3%), പണിക്കൂലി, സെസ്സ് എന്നിവ ഉൾപ്പെട്ടിട്ടില്ല. അതിനാൽ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ തുക കൂടി ചേർത്ത് ഏകദേശം 1.25 ലക്ഷത്തിന് മുകളിൽ ഒരു പവന് നൽകേണ്ടി വരും.ആഗോള വിപണിയിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും യുഎസ് ഡോളർ കരുത്താർജ്ജിച്ചതുമാണ് വില കുറയാൻ പ്രധാന കാരണമായി വിപണി വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര തലത്തിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ്ണവിലയിലെ ഈ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്.