കെ സുധാകരന്റെ 'ഓപ്പറേഷൻ തൂഫാൻ' യോഗം; രണ്ടാമത്തെ ‘വാരിയറും’ പൊലീസ് പിടിയിൽ

എറണാകുളം: കെ സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ ചേർന്ന തൂഫാൻ വാരിയർ യോഗത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. പാലക്കാട് സ്വദേശിയായ പ്രവാസി വ്യവസായിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ ആലുവ സ്വദേശി ബിലാലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ പ്രശസ്തമായ ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലും മുഖ്യപ്രതിയാണ് ഇയാൾ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം.
കെ സുധാകരൻ എംപി പങ്കെടുത്ത 'ഓപ്പറേഷൻ തൂഫാൻ' വൊളൻ്റിയർ യോഗത്തിൽ പങ്കെടുത്ത രണ്ടാമത്തെയാളാണ് ഇപ്പോൾ പൊലീസിൻ്റെ വലയിലാകുന്നത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലെ ബാറിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ സുധാകരൻ്റെ അടുത്ത അനുയായിയായ ഷിബു എന്ന തൂഫാൻ വാരിയർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിലാലിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയിരിക്കുന്നത്.

ഷിബു
ലഹരിവിരുദ്ധ യോഗത്തിൽ പങ്കെടുത്തത് ലഹരി മാഫിയയും ക്രിമിനലുകളും
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് വൊളൻ്റിയർമാരെ കണ്ടെത്താൻ എന്ന പേരിൽ കൊച്ചിയിൽ നടന്ന യോഗത്തിൻ്റെ മുൻപന്തിയിലായിരുന്നു അറസ്റ്റിലായ ഷിബുവും ബിലാലും ഇരുന്നിരുന്നത്. എന്നാൽ ലഹരിക്കെതിരായ യോഗത്തിൽ പങ്കെടുത്തത് കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതിയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് 46കാരനെ ക്രൂരമായി മർദിച്ച കേസിൽ മട്ടാഞ്ചേരി സ്വദേശികളായ ഷിബുവിനെയും ഷിഹാബിനെയും പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് യോഗത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതും വിവാദങ്ങൾക്ക് വഴിതുറന്നതും. കെ സുധാകരൻ പങ്കെടുത്ത മുൻനിരയിൽ ഷിബു ഇരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതിയായ സുഹൈൽ, വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ റിയാസ്, നിരവധി ക്രിമിനൽ കേസിലെ പ്രതി ബിലാൽ തുടങ്ങിയ നിരവധി പ്രമുഖ ക്രിമിനൽ കേസ് പ്രതികളാണ് കെ സുധാകരനൊപ്പം യോഗത്തിൽ പങ്കെടുത്തത്. ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വിളിച്ച യോഗം അക്ഷരാർഥത്തിൽ ക്രിമിനലുകളുടെ സംഗമവേദിയായി മാറിയെന്നാണ് ഉയരുന്ന ആക്ഷേപം.സംഭവം വൻ രാഷ്ട്രീയ വിവാദമായതോടെ വിശദീകരണവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) രംഗത്തെത്തിയിട്ടുണ്ട്. കെ സുധാകരൻ പങ്കെടുത്ത ഇത്തരമൊരു യോഗവുമായി ഡിസിസിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ഔദ്യോഗിക നിലപാട്. ലഹരി വിരുദ്ധതയുടെ മറവിൽ ക്രിമിനലുകളെ ഒപ്പം കൂട്ടിയ നേതാവിൻ്റെ നടപടി പാർട്ടിക്കുള്ളിലും വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ വലയിലാകുമെന്നാണ് സൂചന.