സ്വര്‍ണ വില കുതിക്കുന്നു : രാജ്യമൊട്ടാകെ 3000 പുതിയ ശാഖകൾ തുടങ്ങാന്‍ എന്‍ബിഎഫ്‌സി

മുംബൈ: സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് .പ്രതിദിനം വില വര്‍ധിച്ചുകൊണ്ടിരിക്കുമ്പോൾ ആനുപാതികമായി വായ്‌പ വിതരണത്തിലും വലിയ മാറ്റങ്ങൾ രാജ്യത്തെ ഗോള്‍ഡ് ലോണ്‍ വിപണിയിലുണ്ടാകുന്നുണ്ട് .അതുകൊണ്ട് തന്നെ രാജ്യമൊട്ടാകെ ബ്രാഞ്ചുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി 3000ത്തോളം പുതിയ ശാഖകൾ തുറക്കുമെന്ന് എന്‍ബിഎഫ്‌സികള്‍ (Non-Banking Financial Company)അറിയിച്ചു. ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇന്ത്യയിലെ സ്വര്‍ണ വായ്‌പയുടെ മൂല്യം 36 ശതമാനം ഉയര്‍ന്ന് 14.5 ലക്ഷം കോടി രൂപയായി. റെക്കോഡ് സ്വര്‍ണ നിരക്ക്, ചെറുകിട വായ്‌പകള്‍ക്കുള്ള ആവശ്യകതയിലെ വര്‍ധനവ്, അണ്‍സെക്യുവേര്‍ഡ് വായ്‌പാ വിഭാഗത്തില്‍ കര്‍ശനമായ പരിശോധന എന്നിവ ഇതിന് കാരണമായി.സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വളരെ വേഗത്തില്‍ പണം ലഭിക്കുമെന്നതാണ് സ്വര്‍ണ വായ്‌പയെ മറ്റ് വായ്‌പകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്. സ്വര്‍ണം പണയം വയ്‌ക്കുന്നവര്‍ക്ക് അതിന്‍റെ വിപണി മൂല്യത്തിന്‍റെ ഒരു ശതമാനമാണ് വായ്‌പയായി ലഭിക്കുക. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായിരുന്നു ചൈന. എന്നാല്‍ 2024ല്‍ ഇന്ത്യ ചൈനയെ മറികടന്ന് മുന്നേറി.
കൈവശം കൂടുതല്‍ സ്വര്‍ണമുള്ളത് കൊണ്ട് വേഗത്തിലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണ വായ്‌പയെടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ എന്‍ബിഎഫ്‌സികളാണ് പുതിയ ബ്രാഞ്ചുകള്‍ രാജ്യവ്യാപകമായി തുടങ്ങാന്‍ മുന്‍നിരയിലുള്ളത്. ഇത്തരം കമ്പനികള്‍ ലക്ഷ്യം വയ്‌ക്കുന്നതാകട്ടെ ടിയര്‍-2, ടിയര്‍-3 സിറ്റികളെയാണ്.
പ്രാദേശിക സ്വര്‍ണ പണയ സ്ഥാപനങ്ങളാണ് ഇത്തരം സ്ഥലങ്ങളിലെ വിപണി നിശ്ചയിക്കുന്നത്. അതുകൊണ്ട് വിപണിയില്‍ മേധാവിത്വം നേടിയെടുക്കുകയെന്നതും എളുപ്പമാണ്. ഇതാണ് ടിയര്‍-2, ടിയര്‍-3 സിറ്റികളിലേക്ക് എന്‍ബിഎഫ്‌സികളെ ആകര്‍ഷിക്കുന്നതും.
2026 മാര്‍ച്ചോടെ പുതിയ 200 ശാഖകള്‍ തുടങ്ങാനാണ് മുത്തൂറ്റ് ഫിനാന്‍സ് പദ്ധതിയിടുന്നത്. 2027നകം 900 ശാഖകളാണ് ബജാജ് ഫിനാന്‍സ് ലക്ഷ്യം വച്ചിരിക്കുന്നത്. അതേസമയം എല്‍ആന്‍ഡ്‌ടി (ലാര്‍സണ്‍ ഫിനാന്‍സ് ആന്‍ഡ് ടര്‍ബോ ലിമിറ്റഡ്) ഈ വര്‍ഷം 200 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങും.പിഡബ്ല്യൂസിയുടെ കണക്ക് പ്രകാരം രാജ്യത്താകമാനം 5.6 ശതമാനം സ്വര്‍ണമാണ് ഇത്തരം വായ്‌പ സ്ഥാപനങ്ങളില്‍ എത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ കണക്കാണിത്. വളരെ വലിയൊരു മാര്‍ക്കറ്റിന്‍റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. ഗോള്‍ഡ് ലോണിന് ഭാവിയില്‍ ഡിമാന്‍ഡ് എറിയേക്കാമെന്ന വിലയിരുത്തലാണ് രാജ്യമൊട്ടാകെ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.സ്വര്‍ണ വായ്‌പ കുടിശികയുടെ 90 ശതമാനവും ദക്ഷിണേന്ത്യയിലാണ്. മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് വായ്‌പാ ദാതാക്കള്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇവിടങ്ങളില്‍ നഗരവത്‌കരണം അതിവേഗത്തിലാണ്. മാത്രമല്ല ഉയര്‍ന്ന വരുമാനമുള്ളവരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. ഇതെല്ലാമാണ് കമ്പനികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.
കൃഷി ചെയ്യാനും കച്ചവട ആവശ്യങ്ങള്‍ക്കുമായി മൂലധനം കണ്ടെത്താന്‍ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത് സ്വര്‍ണ വായ്‌പയെയാണ്. ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ വായ്‌പ 15 ലക്ഷം കോടി കടക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് നിലവില്‍ 70 ശതമാനം ഗോള്‍ഡ് ലോണ്‍ സ്വന്തമാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ വീട് നവീകരണം, വിവാഹം, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വായ്‌പയെടുത്തവരുമാണ്.