"നിശബ്ദയാക്കാനായി ജില്ലകൾതോറും കേസ് ഫയൽ ചെയ്തു" : പിണറായിക്കെതിരെ സ്വപ്ന സുരേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. തന്നെ നിശബ്ദയാക്കാൻ വേണ്ടി കേരളത്തിലുടനീളം പിണറായി വിജയൻ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വപ്നയ്ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിൽ നിന്ന് നേരിട്ട് എത്തി ജാമ്യം നേടാൻ വന്നതായിരുന്നു അവർ. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.സത്യം വിളിച്ചു പറയാൻ തുടങ്ങിയ തന്നെ നിശബ്ദയാക്കാനോ അല്ലെങ്കിൽ ലോകത്തുനിന്ന് ഒഴിവാക്കാനോ തന്നെയുള്ള ശ്രമങ്ങൾ ആയിരുന്നു പിണറായി വിജയൻ നടത്തിയതെന്ന് സ്വപ്ന പറഞ്ഞു. അതിൻ്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കേസെടുത്തിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാറി നിന്നത് കേസുകളിൽ സെറ്റിൽമെൻ്റ് ഉണ്ടായതുകൊണ്ടല്ല. പേടികൊണ്ടാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടായതുകൊണ്ടാണ് തിരിച്ചെത്തിയത്. ഇനി ഇവിടെ തനിക്ക് ജീവിക്കാൻ കഴിയും എന്നും നീതി ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്. അടുത്തദിവസം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും തനിക്കെതിരെ രാഷ്ട്രീയമായി എടുത്തിട്ടുള്ള കേസുകളിൽ നിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥന്മാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമാണ് കേരളം
ഇനിയും ആക്രമിക്കപ്പെടുമെന്ന് ഭയമുണ്ടോ എന്ന ചോദ്യത്തിന് ഇ ഡി ഉദ്യോഗസ്ഥന്മാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമാണ് കേരളമെന്നും അതിനാൽ പേടിയുണ്ടെന്നും സ്വപ്ന മറുപടി നൽകി. മുൻ സർക്കാരുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക ഇടപാടുകളിൽ ഭാഗമായതുകൊണ്ടാണ് തനിക്കെതിരെയുള്ള ആക്രമണങ്ങളെന്നും കേസുകളെന്നും തന്നെ നിശബ്ദയാക്കുകയാണ് ലക്ഷ്യമെന്നും സ്വപ്ന പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും സ്വപ്ന സുരേഷ് നിശിതമായി വിമർശിച്ചു. തന്നെ കള്ളകേസിൽ കുടുക്കുകയെന്നത് ഒരു അജണ്ടയാണെന്നും പിണറായി വിജയന് എതിരെ നിൽക്കുന്നവരെ അവർ നശിപ്പിക്കുമെന്നും സ്വപ്ന പറഞ്ഞു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നിരവധി കള്ളകേസുകൾ തനിക്കെതിരെ ചാർജ് ചെയ്തിട്ടുണ്ടെന്നും അവർ ആരോപിച്ചു.
മുൻ സർക്കാരുമായി ബന്ധപ്പെട്ട സ്വർണ്ണം കടത്ത് വിവാദത്തിൽ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ പ്രതിയായ കേസിലൂടെ കേരളം ചർച്ച ചെയ്ത വ്യക്തിയായിരുന്നു സ്വപ്ന സുരേഷ്. അന്ന് വിവാദങ്ങൾക്ക് ശേഷം ഇവർ ഒരു ഓഡിയോ പുറത്തുവിട്ട് വാർത്താസമ്മേളനം നടത്തിയിരുന്നു. ആ ഓഡിയോയിലൂടെ തെളിവ് നശിപ്പിക്കൽ, വഞ്ചന കലാപശ്രമം തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടു എന്ന പേരിലാണ് പാലക്കാട്ടിൽ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ ജാമ്യം തേടിയായിരുന്നു സ്വപ്ന പാലക്കാട് എത്തിയത്.