വിയറ്റ്നാം ബോട്ടപകടം: മലയാളി ദമ്പതികളുടെ മൃതദേഹം നാളെ രാത്രി മുംബൈയിലെത്തും ചൊവ്വാഴ്ച നാട്ടിലെത്തിക്കും

വിയറ്റ്നാം ബോട്ടപകടം: മലയാളി  ദമ്പതികളുടെ മൃതദേഹം നാളെ രാത്രി മുംബൈയിലെത്തും  ചൊവ്വാഴ്ച നാട്ടിലെത്തിക്കും

കൊട്ടാരക്കര: വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ  മരിച്ച കൊട്ടാരക്കര ആവിക്കോട്ട് ഹൗസിൽ എ.വി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാത്രി പത്തോടെ വിയറ്റ്നാമിൽ നിന്നുള്ള വിമാനത്തിൽ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ, അവിടെ നിന്ന്‌ അടിയന്തര കണക്റ്റിങ് ഫ്ലൈറ്റിൽ തിരുവനന്തപുരം വിമാനത്താവളത്തിലും തുടർന്ന്‌ കൊട്ടാരക്കരയിലെ വസതിയിലും എത്തിക്കും.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ നോർക്ക (NORKA) പൂർണ്ണമായും ഏകോപിപ്പിക്കും.കഴിഞ്ഞ ശനിയാഴ്ച പകൽ 10.30-നാണ് വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വാക്ക് ദ്വീപിന് സമീപം മലയാളികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ സഞ്ചാരികളും നാല് ജീവനക്കാരുമായി ഹോൺ മേയ് റൂട്ട് എൻഗോയ് ദീപിൽനിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്രതിരിച്ച യാത്രാബോട്ട് മിനിറ്റുകൾക്കകം കടലിൽ മറിയുകയായിരുന്നു. കരയിൽനിന്ന്‌ വെറും 400 മീറ്റർ മാത്രം അകലെവച്ച്‌ കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാകുകയും ശക്തമായ ചുഴലിക്കാറ്റുവീശുകയും ചെയ്തതോടെ ഇവർ സഞ്ചരിച്ച സ്പീഡ് ബോട്ട് കീഴ്‌മേൽ മറിയുകയായിരുന്നു. അപകടത്തിൽ രണ്ട്‌ മലയാളികളും 10 തമിഴ്‌നാട് സ്വദേശികളും മൂന്ന്‌ ആന്ധ്രാ സ്വദേശികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച വൈകുന്നേരത്തോടെ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചിരുന്നു. ഇവിടെനിന്നുള്ള നയതന്ത്ര ചാനലുകൾ വഴിയാണ്‌ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്‌.അതേസമയം, ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടവർക്ക് കൃത്യമായ സമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ വിയറ്റ്നാം അധികൃതർക്ക് സാധിച്ചില്ലെന്നും രക്ഷാപ്രവർത്തനം താമസിച്ചെന്നും കടുത്ത ആരോപണമുയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തു. കടൽ പ്രക്ഷുബ്ധമായിട്ടും യാത്രക്കാരുമായി മുന്നോട്ട് പോയതടക്കം പ്രാഥമിക സുരക്ഷാചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് ക്യാപ്റ്റൻ നുയെൻ ഹോങ് ഹായിനെ (57) വിയറ്റ്നാം സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.