ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ കോടതി തനിക്ക് വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ, ഇരയായ നടിയുടെ അന്തസ്സും സ്വകാര്യതയും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി നിലപാടെടുക്കുകയും ഹർജി നിരസിക്കുകയും ചെയ്തു.കേസിൽ പൾസർ സുനിയെ വിചാരണ കോടതി 20 വർഷം തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും വിചാരണ കോടതി ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളതാണെന്നും നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണാൻ ഇടയാക്കുമെന്നും നടി വാദിച്ചു. പ്രതിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ശിക്ഷ വർധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീലും നിലവിൽ കോടതിക്ക് മുന്നിലുണ്ട്. ഒന്നാം പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.