"കിഫ്ബിയെ എടുത്ത് കളയുന്നത് ബുദ്ധിയല്ല, അതിനെക്കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെ" : ജി.സുധാകരൻ
ആലപ്പുഴ: കിഫ്‌ബിയുടെ പ്രവർത്തനം ഇന്നത്തെ കാലത്തിന് അനുസൃതമായി പുനരാവിഷ്കരിക്കണമെന്ന് ജി. സുധാകരൻ എം എൽ എ. കിഫ്‌ബി പൂർണ്ണമായും അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും, എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കിഫ്‌ബിയെ ഒരു സമാന്തര സർക്കാരായി മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് അതിന് വിമർശനങ്ങൾ ഉയർന്നത്. സർക്കാർ നിയന്ത്രണത്തിലും ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിലുമായിരിക്കണം കിഫ്‌ബി പ്രവർത്തിക്കേണ്ടത്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത് തെറ്റായ നടപടിയായിരുന്നു, ജി. സുധാകരൻ പറഞ്ഞു.താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ വൻകിട പദ്ധതികളിൽ 90 ശതമാനവും കിഫ്‌ബി വഴിയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കരിമണൽ ഖനനം സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് അഴിമതി വർദ്ധിക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വണ്ടാനം മെഡിക്കൽ കോളേജിലെ മോശം അവസ്ഥ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി സന്ദർശിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല