പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആറ് പേരെ കൊലപ്പെടുത്തി : പ്രതി ഒളിവിൽ

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആറ് പേരെ കൊലപ്പെടുത്തി : പ്രതി ഒളിവിൽ

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകം. പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ 35-കാരൻ സ്വന്തം ഭാര്യയെയും രണ്ട് മക്കളെയും, തനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് അതിദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. ഷബാദിലെ വീട്ടിൽ വെച്ച് ഭാര്യ പാർവതി സരിത (30), മക്കളായ 4 വയസ്സുകാരൻ, ഒരു വയസ്സുകാരൻ എന്നിവരെയാണ് രാജ്‌കുമാർ ആദ്യം കൊലപ്പെടുത്തിയത്. ശേഷം ആറ് കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് കാറിൽ പോയി അവിടെ വെച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മെയ് 16-ന് തനിക്കെതിരെ പോക്‌സോ കേസ് നൽകിയ 17-കാരിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ഒരു വിജനമായ സ്ഥലത്തെത്തിച്ചാണ് കൊല നടത്തിയത്. ഇതിനുശേഷം പെൺകുട്ടിയുടെ അമ്മയെയും (45) മുത്തശ്ശിയെയും (65) പ്രതി കൊലപ്പെടുത്തി. അതേ വീട്ടിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ സഹോദരിയെ പ്രതി ഉപദ്രവിച്ചില്ല.കൃത്യത്തിന് ശേഷം സ്വന്തം പിതാവിനെ ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ച ശേഷം പ്രതി ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഉടൻ പിടികൂടുമെന്നും ഫ്യൂച്ചർ സിറ്റി പോലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. 2018-ലാണ് രാജ്‌കുമാറും പാർവതിയും പ്രണയവിവാഹിതരായത്. കഴിഞ്ഞ മെയ് മാസത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് രാജ്‌കുമാർ അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.