"പാസ്പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; യാത്രാരേഖമാത്രം "!: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടിനെ പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാകില്ലെന്നും അതൊരു യാത്രാരേഖ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം. ജൂൺ 24ന് നടന്ന പതിനാലാമത് 'പാസ്പോർട്ട് സേവാ ദിവസി'നോട് അനുബന്ധിച്ചുള്ള പരിപാടിയിൽ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ നടത്തിയ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.രേഖകളുടെ വിപുലമായ പരിശോധനകൾക്കും സൂക്ഷ്മപരിശോധനയ്ക്കും ശേഷമാണ് പാസ്പോർട്ട് നൽകുന്നതെങ്കിലും ഇതിൻ്റെ പ്രാഥമിക ലക്ഷ്യം അന്താരാഷ്ട്ര യാത്ര സുഗമമാക്കുക എന്നതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദേശത്ത് ഉടമയുടെ പൗരത്വം സ്ഥാപിക്കുകയെന്നതും ഇതിൻ്റെ ലക്ഷ്യമാണ്. ഒന്നിലധികം സർക്കാർ ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പാസ്പോർട്ട് അനുവദിക്കുന്നത്. എങ്കിലും നിയമപ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് എന്നതിലുപരി ഇതൊരു യാത്രാരേഖയായി തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിശദീകരണം.
രാജ്യത്തുടനീളമുള്ള പാസ്പോർട്ട് സേവനങ്ങളുടെ വ്യാപനം എടുത്തുകാണിച്ച മന്ത്രാലയം ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നവീകരിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെയും അടിവരയിട്ടു. അതേസമയം പാസ്പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന പ്രസ്താവന ഇന്ത്യൻ പൗരത്വം സ്ഥാപിക്കാൻ ഏതൊക്കെ രേഖകൾ ഉപയോഗിക്കാമെന്ന ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്. ജനനം കൊണ്ട് പൗരന്മാരായ ആളുകൾക്ക് ഇന്ത്യയിൽ സാർവത്രികമായ ഒരു പൗരത്വ രേഖ പോലുമില്ലെന്നാണ് നിയമവിദഗ്ധരും സർക്കാർ രേഖകളും സൂചിപ്പിക്കുന്നത്. ആധാർ, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവയൊന്നും പൗരത്വത്തിൻ്റെ തെളിവല്ല.
വിമർശനവുമായി പ്രമുഖർ
പാസ്പോർട്ട് പൗരത്വത്തിൻ്റെ തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയെ വിമർശിച്ച് ശിവസേന യുബിടി നേതാവ് ആദിത്യ താക്കറെയും ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്തെത്തി. പൊലീസ് പരിശോധനയ്ക്കും മറ്റ് വിപുലമായ അന്വേഷണങ്ങൾക്കും ശേഷമാണ് പാസ്പോർട്ടുകൾ നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ആദിത്യ താക്കറെ സർക്കാരിൻ്റെ നിലപാടിനെ ചോദ്യം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ പാസ്പോർട്ടുകളുടെ നിലയെക്കുറിച്ച് ഈ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം വിശ്വസിക്കുന്നുണ്ടെങ്കിൽ പാസ്പോർട്ട് അനുവദിക്കുന്നതിന് മുൻപ് പൊലീസ് എന്താണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യക്കാരല്ലാത്തവർക്കും യാത്രാരേഖകളായി രാജ്യം പാസ്പോർട്ടുകൾ നൽകുന്നുണ്ടോയെന്നും ഈ പ്രഖ്യാപനം മറ്റ് രാജ്യങ്ങളുടെ മനസ്സിൽ ഇന്ത്യക്കാരല്ലാത്തവർക്ക് ഇന്ത്യൻ പാസ്പോർട്ടുകൾ യാത്രാരേഖയായി ലഭിക്കുമോ എന്ന സംശയം സൃഷ്ടിക്കില്ലേയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ആശയക്കുഴപ്പമുണ്ടാക്കുന്ന വിദേശനയത്തിനപ്പുറം വിദേശകാര്യ മന്ത്രാലയത്തിന് എത്രത്തോളം അസംബന്ധമാകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദേശകാര്യ മന്ത്രാലയത്തിൻ്റെ അവകാശവാദത്തെ ചോദ്യം ചെയ്ത ജാവേദ് അക്തർ ഇതിനെ അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. പാസ്പോർട്ട് ഒരു യാത്രാരേഖയാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നുമുള്ള മന്ത്രാലയത്തിൻ്റെ നിലപാടിനോട് അദ്ദേഹം വിയോജിച്ചു. ഒരു വ്യക്തി ഇന്ത്യൻ പൗരനാണെന്ന് പൂർണമായും ബോധ്യപ്പെടാതെയാണോ ഈ യാത്രാരേഖ നൽകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
എന്നാൽ 1967ലെ പാസ്പോർട്ട് നിയമത്തിലെ സെക്ഷൻ 20ലേക്കാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനകൾ വിരൽചൂണ്ടുന്നത്.പൊതുതാത്പര്യം കണക്കിലെടുത്ത് പൗരനല്ലാത്ത ഒരാൾക്ക് പാസ്പോർട്ട് നൽകാൻ സർക്കാരിനെ ഈ നിയമം അനുവദിക്കുന്നുണ്ട്. പാസ്പോർട്ടോ യാത്രാരേഖയോ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ എന്തുതന്നെയായാലും പൊതുതാത്പര്യം മുൻനിർത്തി ആവശ്യമാണെന്ന് സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് കേന്ദ്ര സർക്കാരിന് പാസ്പോർട്ടോ യാത്രാരേഖയോ നൽകാമെന്നാണ് സെക്ഷൻ 20ൽ പരാമർശിക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ പാസ്പോർട്ട് നൽകുന്നതിനുള്ള സർക്കാരിൻ്റെ മാർഗനിർദേശങ്ങളിൽ പോലും പാസ്പോർട്ട് ഒരു തിരിച്ചറിയൽ രേഖയും യാത്രാരേഖയുമാണെന്നും പാസ്പോർട്ട് ആക്ട് അനുസരിച്ച് ഇന്ത്യൻ സർക്കാരിന് വിദേശികൾക്കും പാസ്പോർട്ട് നൽകാൻ കഴിയുമെന്നും വ്യക്തമാക്കുന്നുണ്ട്.
പാസ്പോർട്ട് ദേശീയതയുടെ തെളിവെന്ന് വിദേശകാര്യ മന്ത്രി
ജൂൺ 19ന് വാർഷിക റീജിയണൽ പാസ്പോർട്ട് ഓഫിസർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യൻ പാസ്പോർട്ട് ദേശീയ ഐഡൻ്റിറ്റിയുടെ ഉപകരണമാണെന്നും അന്താരാഷ്ട്രതലത്തിൽ അതിനെ ബഹുമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് പരിഗണിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. പാസ്പോർട്ട് വെറും പേജുകളുടെ ഒരു ലഘുലേഖയല്ലെന്നും സാമ്പത്തിക ചലനാത്മകതയുടെയും അന്താരാഷ്ട്ര വ്യാപാരത്തിൻ്റെയും ശക്തമായ ഉപകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശനയം ഇന്ത്യയെ ഒരു വിശ്വബന്ധുവായി സ്ഥാപിക്കുന്നതിനാൽ ഇന്ത്യൻ പാസ്പോർട്ടിനെ അന്താരാഷ്ട്രതലത്തിൽ ബഹുമാനത്തോടെയാണ് പരിഗണിക്കുന്നത്. ഈ രേഖ നേടുന്നതിനുള്ള പ്രക്രിയ ഒരു പോരാട്ടമായിട്ടല്ല മറിച്ച് അവകാശത്തിൻ്റെ വിഷയമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനാലാമത് പാസ്പോർട്ട് സേവാ ദിവസിനോടനുബന്ധിച്ച് കാര്യക്ഷമവും സുതാര്യവും പൗരകേന്ദ്രീകൃതവുമായ പാസ്പോർട്ട് സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയെയും അദ്ദേഹം എടുത്തുകാണിച്ചു. 1967ലെ പാസ്പോർട്ട് നിയമം നിലവിൽ വന്നതിൻ്റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ പരിപാടി നടക്കുന്നതെന്നും ഇന്ത്യയുടെ പാസ്പോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണത്തിൻ്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.പാസ്പോർട്ട് സേവാ പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിനിമം ഗവൺമെൻ്റ് മാക്സിമം ഗവേണൻസ് എന്ന ദർശനത്തെ ജയശങ്കർ പ്രശംസിച്ചു. നവീകരിച്ച പാസ്പോർട്ട് സേവാ പരിപാടിയെ വിജയകരമായി നടപ്പിലാക്കിയതും ഇന്ത്യൻ പ്രവാസികൾക്ക് മികച്ച സേവനം നൽകുന്നതിനായി ലോകമെമ്പാടുമുള്ള നയതന്ത്ര ദൗത്യങ്ങളിൽ ഗ്ലോബൽ പാസ്പോർട്ട് സേവാ പരിപാടിയെ വിന്യസിച്ചതും ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയം സുപ്രധാന ഡിജിറ്റൽ നാഴികക്കല്ലുകൾ കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സുരക്ഷയ്ക്കും ആധികാരികതയ്ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന ചിപ്പ് സജ്ജീകരിച്ച ഇ-പാസ്പോർട്ടുകളുടെ വിജയകരമായ വ്യാപനമാണ് ഈ സാങ്കേതിക മാറ്റത്തെ നിർവചിക്കുന്ന സവിശേഷതകളിലൊന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.