ചൈനീസ് യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ബംഗ്ലാദേശ്; ആശങ്കയോടെ ഇന്ത്യ

ചൈനീസ് യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ബംഗ്ലാദേശ്; ആശങ്കയോടെ ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള ബംഗ്ലാദേശിന്റെ J-10CE യുദ്ധവിമാന കരാർ ഇന്ത്യയിൽ തന്ത്രപരമായ ആശങ്ക സൃഷ്ടിക്കുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നിലവിലെ ചൈനാ സന്ദർശനത്തിനിടെ ഈ കരാർ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ . പാകിസ്ഥാന് ശേഷം ഈ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറാനാണ് സാധ്യത. പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ബംഗ്ലാദേശും ചൈനയും തമ്മിലുള്ള സഹകരണം വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഈ കരാർ ഇന്ത്യയ്ക്ക് സുരക്ഷാപരമായി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ലാൽമോണിർഹട്ട് വ്യോമതാവളം പുനരുജ്ജീവിപ്പിക്കാനുള്ള ബംഗ്ലാദേശിന്റെ തീരുമാനമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. അതിർത്തിയിൽ നിന്ന് വെറും 12-15 കിലോമീറ്റർ മാത്രം അകലെയുള്ള ഈ താവളത്തിന്റെ നവീകരണത്തിന് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇന്ത്യ കടുത്ത ജാഗ്രതയിലാണ്. സിലിഗുരി ഇടനാഴിയോട് അടുത്തുകിടക്കുന്ന ഈ താവളത്തിൽ ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നത് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ബംഗ്ലാദേശിന്റെ ഈ പ്രതിരോധ തന്ത്രം ദക്ഷിണേഷ്യയിലെ ആകാശശക്തിയുടെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.