മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ ഹാജരാകില്ലാ എന്ന് കത്തയച്ച് അരവിന്ദ് കെജ്രിവാൾ : "ഇനി സത്യാഗ്രഹത്തിലേക്ക് "

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതിയില്‍ ഹാജരാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ . കേസിന്റെ വാദം കേള്‍ക്കുന്നതിന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകില്ലെന്ന് അറിയിച്ച് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സ്വരണ കാന്ത ശര്‍മയ്ക്ക് കത്ത് നല്‍കി.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ജിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. അതുകൊണ്ട് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാന്‍ ഞാന്‍ തീരുമാനിച്ചു കെജരിവാള്‍ കത്തില്‍ പറഞ്ഞു.തന്റെ മനസാക്ഷി പറയുന്നത് കേട്ട ശേഷമാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയില്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ട ശേഷമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ജസ്റ്റിസ് സ്വരണ കാന്തയുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം എനിക്കുണ്ട്,' കെജരിവാള്‍ പറഞ്ഞു.
മദ്യനയ കേസില്‍ ഹാജരാകില്ലെന്ന് അറിയിച്ച് ജസ്റ്റിസ് സ്വരണ കാന്തയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കെജ്‌രിവാള്‍ എക്‌സില്‍ പങ്കുവെച്ചു. ദുഷ്‌കരമായ പാതയാണോ എളുപ്പമുള്ള പാതയോ തെരഞ്ഞെടുക്കേണ്ടതെന്ന സംശയത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്നും എക്‌സില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ കെജരിവാള്‍ പറഞ്ഞു.മദ്യനയക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ മാറണമെന്ന് ആവശ്യപ്പെട്ട് കെജരിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തളളിയിരുന്നു. കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി ഹര്‍ജി തള്ളിയത്.