അയോധ്യ രാമക്ഷേത്രം അഴിമതി : 8 പേർ അറസ്റ്റിൽ; കൂടുതൽ പേരുടെ അറസ്റ്റുണ്ടായേക്കും

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവന തട്ടിയെടുത്തെന്നാരോപിക്കപ്പെട്ട കേസിൽ എട്ടുപേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് മുഖ്യ പ്രതികളെയെല്ലാം പൊലീസ് പിടികൂടിയത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം മോഷണം, വിശ്വാസവഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകളെത്തുടർന്നാണ് നടപടി.രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് യു.പി സർക്കാർ ജൂൺ 13-നാണ് എസ്.ഐ.ടിയെ നിയോഗിച്ചത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സംഭാവന തുക കാണാതായെന്ന റിപ്പോർട്ടുകൾ ഉന്നയിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. എന്നാൽ, വരാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ നേട്ടത്തിനായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വി.എച്ച്.പി അധ്യക്ഷൻ അലോക് കുമാർ ആരോപിച്ചു.അറസ്റ്റിന് പിന്നാലെ എക്സിലൂടെ പ്രതികരണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പി ഭരണത്തിൽ ചെറിയ മീനുകൾ മാത്രമാണ് പിടിക്കപ്പെടുന്നതെന്നും വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപേ തെളിവുകൾ നശിപ്പിക്കാനും, ആരെയൊക്കെ രക്ഷിക്കണം ആരെയൊക്കെ കേസിൽ കുടുക്കണം എന്ന് മുൻകൂട്ടി തീരുമാനിക്കാനുമാണ് എസ്.ഐ.ടി റിപ്പോർട്ട് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.