മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷ ഗുളിക വിതരണം; പുണെ സ്വദേശി അറസ്റ്റില്‍

മുംബൈ: നഗരത്തില്‍ മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആളുകളെ അപായപ്പെടുത്താനുള്ള വൻ പദ്ധതി മുംബൈ പോലീസ് പരാജയപ്പെടുത്തി.ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്കിടയില്‍ വിഷാംശമുള്ള സിങ്ക് ഫോസ്‌ഫൈഡ് അടങ്ങിയ കാപ്‌സ്യൂളുകള്‍ വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു.
മുഹറം ഘോഷയാത്രയ്‌ക്കിടെ ഒരാള്‍ മരുന്ന് പോലെ തോന്നിക്കുന്ന എന്തോ ഒരു സാധനം വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്യേഷണത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ഡിസിപി (സെൻട്രല്‍ റീജിയൻ, സോണ്‍ 1) ജയന്ത് മീണ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിയില്‍ നിന്ന് ആധാർ, പാസ്പോർട്ട് രേഖകള്‍ , സിങ്ക് ഫോസ്‌ഫൈഡ് ഏകദേശം 14,900 കാപ്‌സ്യൂളുകള്‍ എന്നിവ പിടിച്ചെടുത്തു. ബിബിഎ ബിരുദവും പെയിന്റ് ബിസിനസ്സ് നടത്തുന്നയാളുമാണ്പുണെ നിവാസിയായ പ്രതി ഫയാസ് പ്രേംജി യെന്ന് പോലീസ് പറഞ്ഞു. 15 ദിവസമായി മുംബൈയിലെ ഡോംഗ്രിയില്‍ വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ . 2025 ല്‍ ഇയാള്‍ ഇറാനിലേക്കും ഇറാഖിലേക്കും പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് . ആ സന്ദർശനങ്ങളുടെ ഉദ്ദേശ്യം നിലവില്‍ പരിശോധിച്ചുവരികയാണ്. പ്രതി ഏകദേശം 50 കിലോഗ്രാം സിങ്ക് ഫോസ്‌ഫൈഡ് ഓർഡർ ചെയ്തതായും ഓരോന്നിലും ഒരു ഗ്രാം വിഷം കാപ്‌സ്യൂളുകളില്‍ നിറയ്‌ക്കാൻ പദ്ധതിയിട്ടിരുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യംചെയ്ത് വരികയാണ്.