FIFA WORLDCUP2026: ലോകകപ്പിൽ വൻ അട്ടിമറി; ബ്രസീൽ പുറത്ത്, നോർവെ ക്വാർട്ടറിൽ!

FIFA WORLDCUP2026: ലോകകപ്പിൽ വൻ അട്ടിമറി; ബ്രസീൽ പുറത്ത്, നോർവെ ക്വാർട്ടറിൽ!

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടും കരയിപ്പിച്ചുകൊണ്ടും  ഫിഫ ലോകകപ്പ് 2026ലെ  ഏറ്റവും വലിയ അട്ടിമറിക്ക് അങ്ങനെ ന്യൂയോർക്കിലെ സ്‌റ്റേഡിയം വേദിയായി. അഞ്ചു ലോക കിരീടങ്ങളുടെ പെരുമയുമായി എത്തിയ വൻ ശക്തികളായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) അട്ടിമറിച്ച് യൂറോപ്യൻ കരുത്തരായ നോർവെ ലോകകപ്പിൻ്റെ  ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ മാന്ത്രിക പ്രകടനമാണ് കാനറികളെ ടൂർണ്ണമെന്റിൽ നിന്നും കണ്ണീരോടെ പുറത്താക്കിയത്.


മത്സരത്തിന്റെ 79-ാം മിനിറ്റിൽ എർലിങ് ഹാളണ്ട് തൊടുത്ത മനോഹരമായ ഒരു പവർഫുൾ ഹെഡർ ബ്രസീൽ വല മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ചും തുളച്ചാണ് കയറിയത്. നോർവെ ഉയർത്തിയ ഈ വൻ സമ്മർദ്ദത്തിന് പിന്നാലെ, കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 90-ാം മിനിറ്റിൽ കിടിലനൊരു ഇടംകാലനടിയിലൂടെ ഹാളണ്ട് നോർവെയുടെ അവിസ്മരണീയമായ വിജയവും തന്റെ ഗോൾപട്ടികയും പൂർത്തിയാക്കി. 14-ാം മിനിറ്റിൽ ബ്രസീലിന്റെ ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയ ആ നിർണ്ണായക പെനാൽറ്റിക്ക് കാനറികൾക്ക് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. കളിയവസാനിക്കാൻ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് സൂപ്പർ താരം നെയ്മറാണ് ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ നേടിയത്.

പതുങ്ങിയിരുന്ന് പൊരുതിജയിച്ച്‌  നോർവെ

പുലി പതുങ്ങുന്നത് കുതിക്കാനെന്ന പോലെയായിരുന്നു മത്സരത്തിലുടനീളം നോർവെ താരങ്ങളുടെ തന്ത്രപരമായ നീക്കങ്ങൾ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ബ്രസീൽ ബോക്‌സിലേക്ക് നോർവെ താരങ്ങൾ കൂട്ടത്തോടെ ഇരമ്പിയെത്തുന്ന കാഴ്ചയായിരുന്നു മൈതാനത്ത്. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ പാട്രിക് ബെർഗ് ബ്രസീൽ വല കുലുക്കി സ്കോർ ചെയ്‌തെങ്കിലും, ഈ വിപൽക്കരമായ മുന്നേറ്റത്തിനിടെ നോർവെ താരം അലക്‌സാണ്ടർ സൊർലോത്ത് നിർഭാഗ്യവശാൽ ഓഫ്‌സൈഡായതോടെ റഫറി ഗോൾ അനുവദിച്ചില്ല. ഈ തുടക്കത്തിന് ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ് നോർവെ പതുങ്ങുന്നതാണ് കണ്ടത്.പിന്നീട് മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് ബ്രസീലിന് അനുകൂലമായ ആ സുവർണ്ണ പെനാൽറ്റി ലഭിക്കുന്നത്. ബ്രസീൽ താരം മത്തിയുസ് കുന്യയെ നോർവെയുടെ ക്രിസ്റ്റഫർ അയെർ ബോക്‌സിൽ വെച്ച് ഫൗൾ ചെയ്ത് വീഴ്ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. വിഎആർ (VAR) പരിശോധിച്ച ശേഷമായിരുന്നു റഫറി അന്തിമ തീരുമാനം കൈക്കൊണ്ടത്. പക്ഷേ കാനറികൾക്കായി നിർണ്ണായക കിക്കെടുത്ത മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമറെഷിന് സമ്മർദ്ദത്തിൽ പിഴച്ചു. താരത്തിന്റെ വലംകാലൻ ഷോട്ട് നോർവെ ഗോൾകീപ്പർ ഓർയാൻ നീലാൻഡ് അതീവ വിരുതോടെ തട്ടിയകറ്റുകയായിരുന്നു. ഈ പെനാൽറ്റി സേവാണ് മത്സരത്തിൽ നോർവെയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ വലിയ ഊർജ്ജം നൽകിയത്