ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസില്‍ തീപിടിച്ചു: ആളപായമില്ല

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസില്‍ തീപിടിച്ചു: ആളപായമില്ല

കോഴിക്കോട്: കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ കെഎസ്ആർടിസി ബസ് തീപിടിച്ച് ഉണ്ടാകുമായിരുന്ന ദുരന്തം ഒഴിവായി. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന താമരശേരി ഡിപ്പോക്ക് കീഴിലെ ആർ എ കെ 245 നമ്പർ ബസിലാണ് എരഞ്ഞിപ്പാലത്ത് വെച്ച്തീ പിടിച്ചത്. ഇന്ന് വൈകിട്ട് ആറെ മുക്കാലോടെയാണ് സംഭവം നടന്നത്.

ഓടിക്കൊണ്ടിരിക്കെ ബസിൻ്റെ സ്റ്റിയറിങ്ങിൻ്റെ താഴെ ഭാഗത്തുനിന്നും പ്ലാസ്റ്റിക് കത്തുന്ന മണം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ബസ് നിർത്തുകയും ബസിലെ ഡ്രൈവറുടെ നിർദ്ദേശപ്രകാരം വനിത കണ്ടക്‌ടർ ബസിലുണ്ടായിരുന്ന അൻപതോളം യാത്രക്കാരെ നിമിഷനേരം കൊണ്ട് പുറത്തിറക്കി. അതിനിടയിൽ ബസ് ഡ്രൈവർ ബസിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിഗ്യുഷർ ഉപയോഗിച്ച് തീ കെടുത്തി.ബസ് എരഞ്ഞിപ്പാലം സിഗ്നലിൽ നിന്നതോടെ ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തീ അണച്ചശേഷം ട്രാഫിക് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡരികിലേക്ക് തള്ളി മാറ്റിയാണ് ഗതാഗതം നിയന്ത്രിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ ഉണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.ഏതായാലും ആത്മസംയമനത്തോടെ കെഎസ്ആർടിസി ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയിരുന്നില്ലെങ്കിൽ കെഎസ്ആർടിസി ബസ് പൂർണമായും കത്തി നശിച്ച് വലിയ ദുരന്തം ഉണ്ടാകുമായിരുന്നു.