അഫ്‌ഗാനിൽ വീണ്ടും ഭൂചലനം; 7മരണം, 100 ലധികം പേർക്ക് പരിക്ക്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ ഭൂചലനത്തിൽ ഏഴു മരണം. 100 ലധികം പേർക്ക് പരിക്കറ്റതായും അഫ്‌ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത് .ഭൂകമ്പത്തിൻ്റെ സാധ്യതയും വ്യാപ്‌തിയും വിലയിരുത്തുന്ന ഓട്ടോമേറ്റഡ് ഉപകരണമായ 'പേയ്‌ജർ സിസ്റ്റം' വഴി അമേരിക്കൻ ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏകദേശം 523,000 ഓളം ജനസംഖ്യ വരുന്ന മസാർ-ഇ ഷെരീഫ് നഗരത്തിലും അഫ്‌ഗാനിസ്ഥാൻ്റെ വടക്കു പടിഞ്ഞാറൻ, കിഴക്കൻ മേഖലകൾ ഉൾപ്പെടെ നിരവധി പ്രവിശ്യകളിലുമാണ് തീവ്ര ഭൂചലനം രേഖപ്പെടുത്തിയത്. സമംഗൻ പ്രവിശ്യയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചനലമുണ്ടായ പ്രദേശങ്ങളിൽ കനത്ത നഷ്‌ടങ്ങളുണ്ടായിട്ടുണ്ടെന്നും അഫ്‌ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി എക്‌സിൽ കുറിച്ചു. ഭൂകമ്പം ഉണ്ടായതിനുശേഷം ദുരന്ത നിവാരണ ഉദ്യോഗസ്ഥർ രാത്രിയിൽ തന്നെ എല്ലാ പ്രവിശ്യകളിലെയും ജില്ലാ ഗവർണർമാരുമായി ഏകോപനം നടത്തി രക്ഷാപ്രവർത്തനം കൃത്യമാക്കിയെന്നും കൂട്ടിച്ചേർത്തു. ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം 23 കിലോമീറ്റർ താഴ്‌ചയിൽ നിന്നാണെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി പറയുന്നു. വടക്കൻ അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളായ തജിക്കസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.2025 സെപ്‌റ്റംബറിൽ അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയിൽ റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 1400 ലധികം പേർ മരിക്കുകയും 3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കുനാർ പ്രവിശ്യയിലാണ് അപകട നിരക്ക് ഏറ്റവും അധികം റിപ്പോർട്ട് ചെയ്‌തത്. പാക് അതിർത്തിയ്‌ക്കടുത്തുള്ള നംഗർഹാർ പ്രവിശ്യയിലെ കാമ ജില്ലയിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്‌സ് (യുഎൻഒസിഎച്ച്എ) അറിയിച്ചിരുന്നു. 2023-ൽ ഇറാനിയൻ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ ഹെറാത്തിലും 2022-ൽ കിഴക്കൻ നൻഗർഹാർ പ്രവിശ്യയിലും ഉണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങൾ നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമാവുകയും നിരവധി നാശനഷ്‌ടങ്ങൾക്ക് കാരണമാകുകയും ചെയ്‌തിരുന്നു.