നാടണയാൻ പ്രത്യേക സര്‍വീസുമായി എയര്‍ ഇന്ത്യ, ടിക്കറ്റ് വിലവർദ്ദിപ്പിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി വിമാനക്കമ്പനികള്‍. ഇന്ന് പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും 80 ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് സർവീസുകൾ നടത്തും.ഇരു എയർലൈനുകളും ഇന്ന് ജിദ്ദയിലേക്കും മസ്കറ്റിലേക്കും തിരിച്ചുമായി മൊത്തം 18 ഷെഡ്യൂൾഡ് സർവീസുകൾ നടത്തും.
"ഷെഡ്യൂൾ ചെയ്‌ത സർവീസുകൾക്ക് പുറമെ, സ്ലോട്ടുകളുടെ ലഭ്യതയ്ക്കും പുറപ്പെടുന്ന സ്റ്റേഷനുകളിലെ അന്നത്തെ സാഹചര്യങ്ങൾക്കും വിധേയമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ആകെ 62 നോൺ-ഷെഡ്യൂൾഡ് സർവീസുകൾ നടത്തും," പ്രസ്‌താവനയിൽ പറയുന്നു. സന്ദര്‍ശക വിസയില്‍ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് പോയി, അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനമാണിത്.എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് ഒന്നും മുംബൈയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പ് സർവീസുകൾ ജിദ്ദയിലേക്ക് നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും ഓരോ വിമാനങ്ങൾ വീതം സർവീസ് നടത്തും. "ഡൽഹി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ റൗണ്ട് ട്രിപ്പ് ഉൾപ്പെടെ മസ്കറ്റിലേക്കുള്ള ഷെഡ്യൂൾഡ് സർവീസുകളും എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തും," പ്രസ്‌താവന കൂട്ടിച്ചേർത്തു.
എയര്‍ ഇന്ത്യയ്‌ക്ക് പിന്നാലെ ഇൻഡിഗോയും ടിക്കറ്റ് വില കൂട്ടി
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം വിമാന ഇന്ധനവില (ATF) കുതിച്ചുയർന്നതിനെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ 'ഇന്ധന സർചാർജ്' ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 12 മുതൽ പുതിയ ബുക്കിങ്ങുകൾക്ക് സർചാർജ് ബാധകമായി.അതേസമയം, ഇൻഡിഗോയും ടിക്കറ്റ് വില കൂട്ടി. ഇന്ധനവിലയിലുണ്ടായ വൻ വർധനവിനെത്തുടർന്ന്, ഇൻഡിഗോ വിമാനക്കമ്പനി മാർച്ച് 14 മുതൽ ടിക്കറ്റുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് 425 രൂപ മുതൽ 2,300 രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക.
ആഭ്യന്തര സർവീസുകൾക്ക് 425 രൂപ, മിഡിൽ ഈസ്റ്റ് (ഗൾഫ്) രാജ്യങ്ങളിലേക്ക് 900 രൂപ, തെക്കുകിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക, പശ്ചിമേഷ്യ 1,800 രൂപ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് 2,300 രൂപ എന്നിങ്ങനെയാണ് അധികമായി നല്‍കേണ്ടി വരിക. ഇന്ധനവിലയിലുണ്ടായ ആഘാതം പൂർണമായും മറികടക്കാൻ ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവ് ആവശ്യമാണെങ്കിലും, യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് താരതമ്യേന കുറഞ്ഞ തുകയാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഇൻഡിഗോ അറിയിച്ചു.