പെരുമാറ്റദൂഷ്യ ആരോപണം: രണ്ട് ജില്ലാ ജഡ്ജിമാരെ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി

പെരുമാറ്റദൂഷ്യ ആരോപണം: രണ്ട് ജില്ലാ ജഡ്ജിമാരെ സസ്‌പെൻഡ് ചെയ്ത്  ഹൈക്കോടതി

ന്യൂഡൽഹി: ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപണങ്ങളെത്തുടർന്ന് ഡൽഹിയിലെ രണ്ട് മുതിർന്ന ജുഡീഷ്യൽ ഓഫീസർമാരെ ഡൽഹി ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. സാകേത് കോടതിയിലെ ജില്ലാ ജഡ്ജി വീണ റാണി, തീസ് ഹസാരി കോടതിയിലെ ജില്ലാ ജഡ്ജി വിനയ് സിംഗാൾ എന്നിവർക്കെതിരെയാണ് ഹൈക്കോടതിയുടെ അച്ചടക്ക നടപടി. വിനയ് സിംഗാളിനെ ജൂലൈ 10-നും വീണ റാണിയെ ജൂലൈ 15-നുമാണ് സസ്‌പെൻഡ് ചെയ്തത്.‘ഫോറം ഷോപ്പിംഗ്’ നടത്തിയെന്ന ആരോപണമാണ് ജഡ്ജി വീണ റാണി നേരിടുന്നത്. കോടതി ലേലം നടത്തുന്ന ഉദ്യോഗസ്ഥരെ നിയമിച്ചതിൽ ക്രമക്കേട് കാണിച്ചെന്നാണ് ജഡ്ജി വിനയ് സിംഗാളിനെതിരെയുള്ള ആരോപണം. യോഗ്യതയില്ലാത്ത വ്യക്തികളെ ലേലം നടത്തുന്നവരായി നിയമിക്കുകയും അവർക്ക് ഉയർന്ന തുക പ്രതിഫലം അനുവദിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തുവെന്ന് ഇദ്ദേഹത്തിനെതിരെയുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.ഇരുവർക്കുമെതിരെ വിശദമായ അച്ചടക്ക നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി തങ്ങളുടെ സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ് 1969’, ‘ഡൽഹി ഹയർ ജുഡീഷ്യൽ സർവീസസ് റൂൾസ്’ എന്നിവ പ്രകാരമാണ് അടിയന്തര പ്രാബല്യത്തോടെയുള്ള സസ്‌പെൻഷൻ. സസ്‌പെൻഷൻ കാലയളവിൽ വീണ റാണി സാകേതിലെ സൗത്ത്-ഈസ്റ്റ് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജിയുടെ ഓഫീസിലും, വിനയ് സിംഗാൾ തീസ് ഹസാരി പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജിയുടെ ഓഫീസിലും റിപ്പോർട്ട് ചെയ്യണം. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും ഇരുവർക്കും കർശന നിർദേശമുണ്ട്.