ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രതി മലപ്പുറത്ത് വച്ച് പിടിയില്‍

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം അങ്ങാടിപ്പുറം പുതുക്കുടിയിൽ മുഹമ്മദ് സഹറാണ് അറസ്റ്റിലായത്. ട്രെയിൻ അങ്ങാടിപ്പുറത്ത് എത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പ്രതിക്കെതിരെ പെരിന്തൽമണ്ണ സ്റ്റേഷനിൽ ഉൾപ്പെടെ നാല് കേസുകൾ ഉണ്ട്.
കോട്ടയത്തുനിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിലാണ് (ട്രെയിൻ നമ്പർ: 16326) ഞെട്ടിക്കുന്ന സംഭവം നടന്നത്. മലപ്പുറം പട്ടിക്കാട് സ്വദേശിയായ 27-കാരിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം. തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ ട്രെയിൻ ചെറുതുരുത്തിക്കും ഷൊർണൂരിനുമിടയിൽ എത്തിയപ്പോഴാണ് പ്രതി യുവതിയോട് മോശമായി പെരുമാറിയതും ലൈംഗികാതിക്രമത്തിന് മുതിർന്നതും. പ്രതിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭയന്നുപോകാതെ യുവതി ശക്തമായി പ്രതികരിച്ചു. ഇതോടെ പരിഭ്രാന്തനായ പ്രതി, ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ കമ്പാർട്ട്മെൻ്റിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാനായി ഇയാൾ ഇതേ ട്രെയിനിലെ മറ്റൊരു ജനറൽ കംപാർട്ട്മെൻ്റിൽ കയറി ഒളിച്ചിരുന്നു.
എന്നാൽ, ട്രെയിൻ ഒടുവിൽ പ്രതിയുടെ സ്വന്തം നാടായ അങ്ങാടിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ അവിടെ ഇറങ്ങി വേഗത്തിൽ മുങ്ങുകയായിരുന്നു. എന്നാൽ ഓടി രക്ഷപ്പെടുന്നതിന് മുൻപ് തന്നെ യുവതി തന്റെ മൊബൈൽ ഫോണിൽ പ്രതിയുടെ വ്യക്തമായ ചിത്രം പകർത്തിയിരുന്നു. ഇതാണ് കേസിൽ ഏറ്റവും വലിയ വഴിത്തിരിവായത്.
ഇ-മെയിൽ വഴിയുള്ള പരാതിയും മിന്നൽ അറസ്റ്റും
യാത്രയ്ക്ക് ശേഷം യുവതി റെയിൽവേ പൊലീസിന് ഇ-മെയിൽ വഴി കൃത്യമായ പരാതിയും ഒപ്പം പ്രതിയുടെ ചിത്രവും കൈമാറി. റെയിൽവേ പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയുടെ ചിത്രം പൊലീസിൻ്റി 'ജനമൈത്രി' വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.ഈ ചിത്രത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരിൽ നിന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചു. പെരിന്തൽമണ്ണയിൽ സ്വന്തമായി വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നയാളാണ് മുഹമ്മദ് സഹർ. കഴിഞ്ഞദിവസം റെയിൽവേ പൊലീസ് സംഘം പെരിന്തൽമണ്ണയിലെത്തി ഇയാളെ ഒളിവിലിരുന്ന സ്ഥലത്തുനിന്നുംഅറസ്റ്റുചെയ്യുകയായിരുന്നു.
പിടിയിലായ മുഹമ്മദ് സഹർ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ മുൻപ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി, കഞ്ചാവുകടത്തൽ തുടങ്ങിയ ഗുരുതരമായ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.ഷൊർണൂർ റെയിൽവേ പൊലീസ് എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ നിഷാദ്, സജിത്, മനോജ് എന്നിവരും ആർ.പി.എഫ്. ക്രൈം ഇന്റലിജന്റ്സ് ബ്രാഞ്ചും ചേർന്നാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്.