നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ: വാണിജ്യ എൽപിജി വിതരണം സാധാരണ നിലയിലേക്ക്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു. ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുൻപുള്ള നിലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.വിതരണ സാഹചര്യം മെച്ചപ്പെട്ടതിനെത്തുടർന്ന് നോൺ-ഡൊമസ്റ്റിക് പാക്ക്ഡ് എൽപിജി വിതരണത്തിൽ ഉണ്ടായിരുന്ന എല്ലാ മേഖല തിരിച്ചുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്തതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ . എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത് .
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായിരുന്നു നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ബൾക്ക് എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. പ്രതിസന്ധിക്ക് മുൻപുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാൻ മന്ത്രാലയം അനുമതി നൽകി. വാണിജ്യ, വ്യാവസായിക ഉപഭോക്താക്കളുടെ വിവരങ്ങൾ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ തുടർന്നും സൂക്ഷിക്കും. കൂടാതെ, വിതരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പൊതുമേഖലാ കമ്പനികൾക്കായി ഏകീകൃത ഡാറ്റാബേസ് രൂപീകരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം, പാചകവാതക വിതരണം സാധാരണ നിലയിലായെങ്കിലും, പരിസ്ഥിതി സൗഹൃദ ഇന്ധനമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. പിഎൻജി കണക്ഷൻ ലഭ്യമുള്ളതോ കണക്ഷൻ ലഭിക്കാൻ സാധ്യതയുള്ളതോ ആയ എൽപിജി ഉപഭോക്താക്കൾ ശാശ്വതമായി പിഎൻജിയിലേക്ക് മാറണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനികളും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. ഈ തീരുമാനം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകൾക്ക് വലിയ ആശ്വാസമാകും. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ നിലനിർത്തുന്നതിനൊപ്പം ശുദ്ധമായ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.