നിലത്ത് കിടത്തിയുള്ള ചികിത്സ അവസാനിപ്പിക്കാനുള്ള നീക്കം; ആരോഗ്യമന്ത്രിക്ക് ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ പ്രശംസ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തി ചികിത്സിക്കുന്ന ശൈലി പൂർണ്ണമായും അവസാനിപ്പിക്കാനുള്ള കേരള സർക്കാരിൻ്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിർന്ന ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മുൻപ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യവും ശസ്ത്രക്രിയകൾ വൈകുന്നതും തുറന്നുപറഞ്ഞ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ വ്യക്തിയാണ് അദ്ദേഹം.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ്റെ ഈ പുതിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഞായറാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ്, സർക്കാരിന്റെ ഈ നീക്കം തികച്ചും "മാനുഷികമായ" ഒന്നാണെന്ന് മെഡിക്കൽ കോളേജിലെ യുറോളജി വിഭാഗം മേധാവി കൂടിയായ ഡോ. ഹാരിസ് ചിറയ്ക്കൽ വിശേഷിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രി കട്ടിലുകൾക്ക് അടിയിലേക്കോ ഇടനാഴികളുടെ കോണുകളിലേക്കോ തള്ളിവിടുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഈ വിഷയം പരിഹരിക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ച ബഹുമാനപ്പെട്ട മന്ത്രിക്ക് അഭിനന്ദനങ്ങൾ." — ഡോ. ഹാരിസ് ചിറയ്ക്കൽ കുറിച്ചു
ജീവന് തന്നെ ഭീഷണിയായ രോഗങ്ങളുമായി പ്രമുഖ ആശുപത്രികളിൽ എത്തുന്ന നിർധനരായ രോഗികൾക്ക് വൃത്തിയുള്ള അന്തരീക്ഷവും കിടക്കയും ലഭിക്കാൻ അർഹതയുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ സ്ഥലപരിമിതി മൂലം കൂടുതൽ വികസനം സാധ്യമല്ലാത്തതിനാൽ, ഇവിടുത്തെ അമിത തിരക്ക് കുറയ്ക്കാൻ ചില ദീർഘകാല നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
നിർദേശങ്ങൾ:
മെഡിക്കൽ കോളേജിലെ ചില പ്രധാന വകുപ്പുകൾ ആവശ്യത്തിന് സ്ഥലലഭ്യതയുള്ള പുലയനാർകോട്ട ആശുപത്രി കാമ്പസിലേക്ക് മാറ്റണം.തിരുവനന്തപുരം ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവയെ മെഡിക്കൽ കോളേജുകളായി ഉയർത്തണം. അടിസ്ഥാന സ്പെഷ്യാലിറ്റി ചികിത്സകൾ ആവശ്യമുള്ള രോഗികളെ അവിടെ ചികിത്സിക്കാൻ ഇത് സഹായിക്കും. ഇത്തരത്തിൽ തിരക്ക് കുറയ്ക്കുന്നതിലൂടെ പ്രധാന മെഡിക്കൽ കോളേജ് ആശുപത്രിയെ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഓങ്കോളജി, യുറോളജി, അവയവം മാറ്റിവെക്കൽ, റോബോട്ടിക് സർജറി തുടങ്ങിയ അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാപ്തമാക്കും. ഭരണപരമായ ചുവപ്പുനാടകൾ കാരണം ആരോഗ്യമേഖലയിലെ ഇത്തരം പരിഷ്കരണങ്ങൾ വൈകരുതെന്നും ആധുനിക ചികിത്സാ സൗകര്യങ്ങൾ എത്രയും വേഗം സാധാരണക്കാരിലേക്ക് എത്തിക്കാൻ മന്ത്രി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു