കുടിശ്ശിക ബാക്കി ; സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം വിച്ഛേദിച്ച് ജിയോ

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൻ്റെ അഭിമാന പദ്ധതിയായ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. ക്യാമറകൾക്ക് ആവശ്യമായ ഇന്റർനെറ്റ് സേവനം നൽകിയിരുന്ന റിലയൻസ് ജിയോ കമ്പനി കണക്ഷൻ വിച്ഛേദിച്ചതോടെയാണ് സംസ്ഥാനമൊട്ടാകെയുള്ള നിരീക്ഷണം സ്തംഭിച്ചത്. പദ്ധതിയുടെ സാങ്കേതിക ചുമതലയുള്ള കെൽട്രോൺ , ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശ്ശിക വരുത്തിയതാണ് ഈ നാടകീയ നടപടിക്ക് കാരണമായത്.സർക്കാരിൽ നിന്ന് കെൽട്രോണിന് കോടികളുടെ ഫണ്ട് ലഭിക്കാത്തതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം യഥാസമയം നൽകുന്നതിന് തടസ്സമായത്.
എഐ ക്യാമറ പദ്ധതി നടപ്പാക്കിയ വകയിൽ സർക്കാരിൽ നിന്ന് കെൽട്രോണിന് 90 കോടിയിലധികം രൂപയുടെ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. വലിയ തുക കുടിശ്ശികയിനത്തിൽ കിട്ടാനുണ്ടെന്നും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുമെന്നും കെൽട്രോൺ നിരവധി തവണ മുൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും തുക അനുവദിക്കാൻ ധനവകുപ്പ് തയ്യാറായിരുന്നില്ല.ഇന്റർനെറ്റ് ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടതോടെ റോഡുകളിലെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമുകളിലേക്ക് എത്തുന്നില്ല. ഇതേത്തുടർന്ന് എഐ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾക്ക് ചലാൻ തയാറാക്കാനോ പിഴ ഈടാക്കാനോ കഴിഞ്ഞ രണ്ട് ദിവസമായി മോട്ടോർ വാഹന വകുപ്പിന് കഴിയാത്ത അവസ്ഥയാണ്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ പിഴ വരുമാനമാണ് ഇതിലൂടെ സർക്കാരിന് നഷ്ടപ്പെടുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ മാസത്തിലാണ് മോട്ടോർ വാഹന വകുപ്പ് വലിയ വിപണന കോലാഹലങ്ങളോടെ സംസ്ഥാനത്തെ നിരത്തുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചത്. തുടക്കം മുതൽ നിരവധി അഴിമതി ആരോപണങ്ങളിൽ പെട്ട ഈ പദ്ധതി, ഒടുവിൽ നിസ്സാരമായ ഇന്റർനെറ്റ് ബിൽ കുടിശ്ശികയുടെ പേരിൽ ഇരുട്ടിലായത് സർക്കാരിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. അടിയന്തരമായി ഫണ്ട് അനുവദിച്ച് ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ കെൽട്രോണും ഗതാഗത വകുപ്പും ആരംഭിച്ചിട്ടുണ്ട്