ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ മലയാളിയും

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ മലയാളിയും

ഖത്തർ: റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി - വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപ്പെടുന്നതായി ഖത്തർ അറിയിച്ചിരുന്നു. സ്ഫോടനത്തിൽ 66 പേർക്കാണ് പരുക്കേറ്റത്. വ്യാവസായ കേന്ദ്രത്തിലെ പ്ലാൻ്റിൽ അറ്റകുറ്റ പ്രവൃത്തിക്കിടെയാണ് അപകടം സംഭവിച്ചത്.ഇന്നലെ  രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്.അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചിരുന്നു. ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്, ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.