മകളെ വിവാഹം ചെയ്തു നൽകാത്തതിന് പിതാവിന് ചങ്ങലയ്ക്കിട്ട് മർദ്ദനം , പ്രതികൾ ഒളിവിൽ

തിരുവനന്തപുരം: കിളിമാനൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്.മകളെ വിവാഹം കഴിച്ചുനൽകാത്തതിലുള്ള മുൻവൈരാഗ്യമാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കിളിമാനൂർ സ്വദേശിയായ അനിൽകുമാറിനെയാണ് പ്രതികൾ ആദ്യം തട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ സൗണ്ട് പ്രൂഫ് മുറിയിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ അനിൽകുമാറിന്റെ കൈ അക്രമികൾ തല്ലിയൊടിച്ചു. ഇതിനുപിന്നാലെ അനിൽകുമാറിന്റെ മകൻ അച്ചുവിനെയും ഇവർ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു. പ്ലെയർ ഉപയോഗിച്ച് അച്ചുവിന്റെ കൈവിരലുകൾ അക്രമികൾ ക്രൂരമായി പരിക്കേൽപ്പിച്ചു. അനിൽകുമാറിന്റെ ഭാര്യയെയും സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ സമയം പൊലീസിന് വിവരം ലഭിക്കുകയും കൃത്യമായി ഇടപെടുകയും ചെയ്തതോടെയാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്. പ്രതികൾക്കായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോൺ ലൊക്കേഷൻ വഴിയും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.