മയക്കുമരുന്ന് വിരുദ്ധ പോരാട്ടം: 3 വർഷത്തെ കർമ്മപദ്ധതിയുമായി അമിത് ഷാ

മയക്കുമരുന്ന് വിരുദ്ധ പോരാട്ടം: 3 വർഷത്തെ കർമ്മപദ്ധതിയുമായി അമിത് ഷാ

ന്യൂഡൽഹി : മയക്കുമരുന്ന് കടത്തിനും ദുരുപയോഗത്തിനുമെതിരായ രാജ്യത്തിന്റെ പോരാട്ടം ശക്തമാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂൺ 26-ന് പുതിയ ‘വിഷൻ ഡോക്യുമെന്റ്’ പുറത്തിറക്കും. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) സംഘടിപ്പിക്കുന്ന നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ പത്താമത് ഉന്നതതല യോഗത്തിൽ വെച്ചാണ് നിർണ്ണായക രേഖ പ്രകാശനം ചെയ്യുക.44 മന്ത്രാലയങ്ങളിലെ പ്രതിനിധികളും സംസ്ഥാന സർക്കാരുകളിൽ നിന്നും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളിൽ നിന്നുമായി 108 ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനം മെച്ചപ്പെടുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. മയക്കുമരുന്ന് കടത്തിനെതിരെ ‘സീറോ ടോളറൻസ്’ നയം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഈ യോഗം ആവർത്തിക്കും.മയക്കുമരുന്ന് നിയന്ത്രണത്തിലെ മൂന്ന് പ്രധാന ഘടകങ്ങളായ ഡിമാൻഡ് റിഡക്ഷൻ, സപ്ലൈ റിഡക്ഷൻ, ഹാം റിഡക്ഷൻ എന്നിവയിൽ ഊന്നൽ നൽകുന്നു. സിന്തറ്റിക് മയക്കുമരുന്നുകൾ, ഡാർക്ക്നെറ്റ് വഴിയുള്ള മയക്കുമരുന്ന് കടത്ത് എന്നിവയെ നേരിടാനുള്ള തന്ത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് യുവതലമുറയെ തടയുക, പുനരധിവാസ സൗകര്യങ്ങൾ വിപുലീകരിക്കുക, ബോധവൽക്കരണം ശക്തമാക്കുക എന്നിവയാണ് ലക്ഷ്യം. എല്ലാ പങ്കാളികൾക്കും കൃത്യമായ ഉത്തരവാദിത്തങ്ങളും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, NCB-യുടെ 2025-ലെ വാർഷിക റിപ്പോർട്ട് അമിത് ഷാ പ്രകാശനം ചെയ്യും. ജമ്മു, ഗുവാഹത്തി എന്നിവിടങ്ങളിൽ പുതിയ NCB സോണൽ ഓഫീസുകൾ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ക്യാമ്പെയ്‌നിലൂടെ രാജ്യത്തുടനീളം ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന 2,09,500 കിലോ മയക്കുമരുന്ന് നശിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.