അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 68

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 68

ഗുവാഹത്തി: അസമിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയിൽ വൻ നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ പ്രളയത്തിൽ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 68 ആയി. നിലവിൽ അഞ്ച് ജില്ലകളിലായി 5.24 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.ചരായ്‌ദേവ്, ശിവസാഗർ, ജോർഹട്ട്, ഗോലാഘട്ട്, നാഗോൺ എന്നീ ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഇതിൽ 1.9 ലക്ഷം ആളുകളെ ബാധിച്ച ചരായ്‌ദേവ് ജില്ലയിലാണ് സാഹചര്യം ഏറ്റവും രൂക്ഷമായി തുടരുന്നത്. ശിവസാഗറിൽ 1.5 ലക്ഷത്തിലേറെ പേരെയും ജോർഹട്ടിൽ 1.4 ലക്ഷത്തോളം പേരെയും പ്രളയം ബാധിച്ചു. മുൻദിവസങ്ങളെ അപേക്ഷിച്ച് വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.ദുരിതബാധിതർക്കായി നാല് ജില്ലകളിലായി 354 ദുരിതാശ്വാസ ക്യാമ്പുകളും കേന്ദ്രങ്ങളും ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. 37,724 പേരാണ് നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നത്. കരസേന, എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF), ഫയർ ഫോഴ്‌സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ അപ്പർ അസമിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം 763 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 48,742 ഹെക്ടറിലധികം കൃഷിഭൂമി നശിക്കുകയും റോഡുകളും പാലങ്ങളും ബണ്ടുകളും തകരുകയും ചെയ്തിട്ടുണ്ട്. ധൻസിരി നദി നുമലിഗഡിൽ അപകടരേഖയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കൂടാതെ, 88,000-ത്തിലധികം വളർത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു.