തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യ പരിശോധന കർശനമാക്കി; 48 ഹോട്ടലുകൾക്ക് നോട്ടീസ്

തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യ പരിശോധന കർശനമാക്കി; 48 ഹോട്ടലുകൾക്ക് നോട്ടീസ്

തിരുവനന്തപുരം: നഗരത്തിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 57,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

നഗരസഭയുടെ പത്തോളം സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനയിൽ ആകെ 95 സ്ഥാപനങ്ങളാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. പഴകിയ ഭക്ഷണം വിൽപ്പനയ്ക്കായി സൂക്ഷിച്ച സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.മേയർ വി.വി. രാജേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ വിവിധ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ നഗരസഭ നിർദ്ദേശിച്ചു. ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാവൂ. സ്ഥാപനങ്ങളും പരിസരങ്ങളും പൂർണ്ണമായും വൃത്തിയായി സൂക്ഷിക്കണം. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണം. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ പൂർണ്ണമായ സഹകരണം അനിവാര്യമാണെന്നും മേയർ അഭ്യർത്ഥിച്ചു.