എഫ്‌ബിഐയുടെ മുൻ മേധാവി റോബര്‍ട്ട് എസ് മുള്ളര്‍ മൂന്നാമന്‍ അന്തരിച്ചു

വാഷിങ്ടണ്‍: എഫ്‌ബിഐയുടെ മുൻ മേധാവി റോബര്‍ട്ട് എസ് മുള്ളര്‍ മൂന്നാമന്‍ അന്തരിച്ചു. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എഫ്‌ബിഐയെ അടിമുടി പരിഷ്‌ക്കരിച്ച ആളാണ് വിടവാങ്ങിയിരിക്കുന്നത്. 2001 സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷം ഭീകര വിരുദ്ധ പോരാട്ട ഏജന്‍സിയായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ ആകെ ഉടച്ച് വാര്‍ത്തു. പിന്നീട് ഡൊണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യയുടെ ബന്ധത്തെക്കുറിച്ച് അന്വേഷിച്ചതും അദ്ദേഹമായിരുന്നു. എണ്‍പത്തിയൊന്ന് വയസായിരുന്നു.21ാം നൂറ്റാണ്ടിന് ഗുണകരമായ രീതിയില്‍ എഫ്‌ബിഐയെ പരുവപ്പെടുത്തുന്നതില്‍ മുള്ളര്‍ വഹിച്ച പങ്ക് നിസ്‌തുലമാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന് കേവലം ഒരാഴ്‌ചയ്ക്ക് മുമ്പാണ് അദ്ദേഹം എഫ്‌ബിഐ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. പന്ത്രണ്ട് വര്‍ഷം അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. രണ്ട് രാഷ്‌ട്രീയ കക്ഷികളും പ്രസിഡന്‍റ് പദത്തിന് കീഴില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
കേവലം ആഭ്യന്തര കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് ഭീകരതയെ പ്രതിരോധിക്കുക എന്ന ദൗത്യത്തിലേക്ക് എഫ്‌ബിഐയെ അദ്ദേഹം മാറ്റിയെടുത്തു. വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയ ആയിരുന്നു ഇത്. രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ട നൂറില്‍ 99 ഭീകരാക്രമണങ്ങളും തടയാന്‍ ഇതിലൂടെ സാധിച്ചു