അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍, ഇറാന്‍ യുദ്ധത്തിനിറങ്ങും: ഖൊമേനി

അമേരിക്ക സൈനിക നടപടി ആരംഭിച്ചാല്‍,  ഇറാന്‍ യുദ്ധത്തിനിറങ്ങും: ഖൊമേനി

ടെഹ്‌റാന്‍: അമേരിക്ക സൈനിക നടപടി ആരംഭിക്കുകയാണെങ്കില്‍ തങ്ങള്‍ പ്രാദേശിക യുദ്ധത്തിനിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലിഖൊമേനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിഡില്‍ ഈസ്റ്റില്‍ അതിക്രമം നടത്തുകയാണ്. തന്റെ രാജ്യത്തിനെതിരായ ഏതൊരു ആക്രമണവും പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അവര്‍ യുദ്ധം തുടങ്ങിയാന്‍, അതൊരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന കാര്യം മനസിലാക്കണമെന്ന് ടെഹ്‌റാനില്‍ നടന്ന പരിപാടിക്കിടെ ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. 1979ല്‍ ഫ്രാന്‍സില്‍ നിന്ന് അയത്തുള്ള റുഹുള്ള ഖൊമേനി ഇറാനിലേക്ക് മടങ്ങിയതിന്റെ വാര്‍ഷികം ആഘോഷിക്കാനായി ഒത്തുകൂടിയ ജനക്കൂട്ടത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇറാനെയും അവരുടെ വിശാലമായ എണ്ണ, പ്രകൃതിവാതക സ്രോതസുകളെയും വിഴുങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് ഖൊമേനി പറഞ്ഞു. അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ അട്ടിമറിക്ക് സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പള്ളികളും ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ സെന്‍സിറ്റീവും ഫലപ്രദവുമായ കേന്ദ്രങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇക്കാരണത്താല്‍ അവര്‍ പോലീസ്, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ബാങ്കുകള്‍, പള്ളികള്‍ എന്നിവയെല്ലാം ആക്രമിക്കുകയും ഖുറാന്റെ പകര്‍പ്പുകള്‍ കത്തിക്കുകയും ചെയ്തുവെന്നും ഖമേനി കൂട്ടിച്ചേര്‍ത്തു.3,000 ത്തിലധികം പേരാണ് ഇറാനിലുണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും നിരപരാധികളുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണസംഖ്യ 20,000 കവിയുമെന്ന് യുഎന്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റുകള്‍ 6,713 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17,000 പേര്‍ക്കെതിരെ അന്വേഷണവും നടക്കുന്നുണ്ടെന്നാണ്  പറയുന്നത്.