ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ : ലോകം ഇന്ധന പ്രതിസന്ധിയിലേക്ക്

മുംബൈ : ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ . ഗൾഫിൽ നിന്നുള്ള എണ്ണയുടെയും ഗ്യാസിൻ്റെയും പ്രധാന എക്സിറ്റ് മാർഗമെന്ന നിലയിൽ ഹോർമുസ് ക ടലിടുക്കിലെ ഏതൊരു നിയന്ത്രണവും ആഗോള വിപണികളെ പിടിച്ചുലയ്ക്കും. പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക് പോയിന്റുകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. 1980കൾക്ക് ശേഷം ആദ്യമായാണ് ഇറാൻ ഹോർമുസ് പൂർണ്ണമായും അടച്ചിടുന്നത്.
ഇനി പശ്ചിമേഷ്യയിൽ ഇസ്രായേൽ തൊടുത്തുവിട്ട മിസൈലുകൾ ചെന്നുതറയ്ക്കുന്നത് സാധാരണക്കാരന്റെ 'നെഞ്ചി'ലായിരിക്കും . ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ആഗോള വിപണികളിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു തുടങ്ങി.ഇത് ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിതത്തെ വരും ദിവസങ്ങളിൽ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇനി സംഭവിക്കാൻ പോകുന്നത് :
ഇന്ധനവില കുതിച്ചുയരും: ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദന മേഖലയിൽ യുദ്ധം പടരുന്നത് അസംസ്‌കൃത എണ്ണയുടെ (Crude Oil) വില വർദ്ധിപ്പിക്കും. ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായതിനാൽ, അന്താരാഷ്ട്ര വിപണിയിലെ ഈ വർദ്ധനവ് വൈകാതെ തന്നെ പെട്രോൾ, ഡീസൽ വിലകളിൽ പ്രതിഫലിക്കും.അതോടെ നിത്യോപയോഗ സാധനങ്ങൾക്ക് തീവിലയായിരിക്കും .ഡീസൽ വില വർദ്ധിക്കുന്നത് ചരക്കുനീക്കത്തിനുള്ള ചെലവ് കൂട്ടും. പച്ചക്കറി, പലചരക്ക് സാധനങ്ങൾ എന്നിവയുടെ വില ഉയരാൻ ഇത് കാരണമാകും. ഫലത്തിൽ, സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാളം തെറ്റും.
സ്വർണ്ണ വില റെക്കോർഡിലേക്ക്: യുദ്ധ സാഹചര്യങ്ങളിൽ നിക്ഷേപകർ സ്വർണ്ണത്തെ സുരക്ഷിത താവളമായി കാണുന്നതിനാൽ സ്വർണ്ണ വിലയിൽ വൻ വർദ്ധനവുണ്ടാകും. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്.
വിദേശത്തെ തൊഴിൽ മേഖല: ഗൾഫ് രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. യുദ്ധം വ്യാപിക്കുന്നത് പ്രവാസികളുടെ തൊഴിൽ സുരക്ഷയെയും നാട്ടിലേക്കുള്ള പണമൊഴുക്കിനെയും ബാധിച്ചേക്കാം.
ആക്രമണ വാർത്ത പുറത്തു വന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയിൽ അസ്ഥിരത സൃഷ്ടിക്കുന്നു. ഇറാന്റെ തിരിച്ചടി ഉണ്ടായാൽ ആഗോള വിപണിയിൽ എണ്ണ വില നിയന്ത്രണാതീതമായി ഉയരാൻ സാധ്യതയുണ്ട്.