ഇറാൻ പ്രക്ഷോഭം :കൊല്ലപ്പെട്ടവരുടെ എണ്ണം 2500

ഇറാൻ പ്രക്ഷോഭം :കൊല്ലപ്പെട്ടവരുടെ എണ്ണം 2500

ദുബായ്‌: ഇറാനില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2500 കവിഞ്ഞൂ. ഇന്ന് രാവിലെ വരെ 2571 പേരാണ് മരിച്ചതെന്ന് യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. നേരത്തെ ഇറാനിലുണ്ടായ പ്രതിഷേധങ്ങളേക്കാള്‍ വളരെ ചെറിയ പ്രതിഷേധമാണ് ഇപ്പോഴുള്ളത്. പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണവും വളരെ കുറവാണ്.മരണം സംബന്ധിച്ച് ഇറാനിയന്‍ ടെലിവിഷന്‍ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. രാജ്യത്ത് നിരവധി രക്തസാക്ഷികളുണ്ടെന്നും മരിച്ചവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ഏറെ നാളായി ഇറാനില്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ കണക്ഷന്‍ വിച്ഛദിച്ചിരിക്കുകയാണ്. എന്നാല്‍ നീണ്ട ദിവസങ്ങള്‍ക്ക് പിന്നാലെ ഇന്നലെ നിരവധി പേര്‍ക്ക് വിദേശത്ത് അടക്കമുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞൂവെന്നാണ് ലഭിക്കുന്ന വിവരം.ഇറാനില്‍ രണ്ടാഴ്‌ചയായി തുടരുന്ന പ്രതിഷേധവും സംഘര്‍ഷവും 86കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയയെ ലക്ഷ്യം വച്ചുള്ളതാണ്. ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ നിന്നും ഇക്കാര്യം മനസിലാക്കാന്‍ സാധിക്കുന്നതാണ്.

പോരാട്ടം തുടരുന്നുവെന്ന് ട്രംപ്: ഇറാനില്‍ പ്രതിഷേധം തുടരുമ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് യുഎസ്‌ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 'ഇറാനിയന്‍ ദേശ സ്‌നേഹികളെ പ്രതിഷേധം തുടരുക, നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റടുക്കുകയെന്ന്' ദ ട്രൂത്തില്‍ ട്രംപ് കുറിച്ചു.പ്രതിഷേധക്കാര്‍ കൊല്ലപ്പെടുന്നത് നിര്‍ത്തും വരെയും ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി താന്‍ യാതൊരു കൂടിക്കാഴ്‌ചയും നടത്തില്ലെന്ന് ട്രംപ് പറഞ്ഞു. മാത്രല്ല ഇറാനില്‍ എത്ര പേര്‍ മരിച്ചുവെന്നതില്‍ കൃത്യമായ സ്ഥിരീകരണം നല്‍കണമെന്നും ട്രംപ് പറഞ്ഞു. പ്രതിഷേധക്കാര്‍ നേരിട്ടത് കൊടും ക്രൂരതയാണെന്നാണ് താന്‍ കരുതുന്നത്. അതുകൊണ്ടാണ് മരണം സ്ഥിരീകരിക്കാത്തതെന്നാണ് വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

പ്രതികരിച്ച് ഇറാന്‍: 

വിഷയത്തില്‍ പ്രതികരിച്ച ട്രംപിന് മറുപടിയുമായി വീണ്ടും ഇറാനെത്തി. ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകള്‍ തങ്ങള്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ഇറാന്‍റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാന്‍ ജനതയുടെ കൊലയാളികള്‍ ഒന്ന് ട്രംപും രണ്ടാമത്തേത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണെന്ന് അലി ലാരിജാനി പറഞ്ഞു.

ഇറാനില്‍ പ്രതിഷേധവും ഒപ്പം യുഎസുമായുള്ള പ്രശ്‌നങ്ങളും തുടരുന്ന വേളയില്‍ ഇറാന്‍- യുഎസ്‌ ഒത്തുതീര്‍പ്പിനായി ഒമാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. യുഎസ്‌ ആക്രമിക്കുമെന്ന ഭീഷണിയില്‍ ഭയപ്പെട്ടാണ് ഇറാന്‍ ചര്‍ച്ചയ്‌ക്ക് മുന്നോട്ട് വന്നതെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള ഒരുക്കം ആരംഭിച്ചതായി വൈറ്റ് ഹൗസും പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.