ഇറാൻ പ്രക്ഷോഭം; മരണം 490 ആയി, അടിച്ചമര്‍ത്തലുണ്ടായാല്‍ സൈനികമായി നേരിടുമെന്ന് ട്രംപ്

ഇറാൻ പ്രക്ഷോഭം; മരണം 490 ആയി, അടിച്ചമര്‍ത്തലുണ്ടായാല്‍ സൈനികമായി നേരിടുമെന്ന് ട്രംപ്

ദുബായ്‌: ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രതിഷേധം കനക്കുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടെ 538 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 490 പേര്‍ പ്രതിഷേധക്കാരെന്നും 48 പേര്‍ സുരക്ഷ സേനയില്‍ നിന്നുള്ളവരാണെന്നുമാണ് സൂചന. അതേസമയം മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് ആക്‌ടിവിസ്റ്റുകള്‍ പറയുന്നു.പ്രതിഷേധത്തിനിടെ 16,000ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറഞ്ഞു. പ്രതിഷേധം കനത്തതോടെ ഇറാനില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു.അവലോകനുമായി ട്രംപ്: ഇറാനില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ അവിടെ സൈനിക നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവലോകനം നടത്തി. ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള നീക്കങ്ങളെ കുറിച്ചാണ് പെന്‍റഗണും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ട്രംപിന് മുന്നില്‍ അവതരിപ്പിച്ചത്.സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ സൈനിക തിരിച്ചടി നല്‍കാനാണ് യുഎസിന്‍റെ ആലോചന. ശനിയാഴ്‌ച നടന്ന അവലോകനത്തിന് പിന്നാലെ 'ഇറാന്‍ സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുകയാണ്. സഹായിക്കാന്‍ അമേരിക്ക സജ്ജമാണ്' എന്ന് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കിയാല്‍ അമേരിക്ക ഇടപെടും. നേരിട്ടുള്ള സൈനിക വിന്യാസമാകില്ലെന്നും അത് ഇറാന് താങ്ങാനാകില്ലെന്നും ട്രംപ് പറഞ്ഞു.

പ്രതികരിച്ച് ഇറാന്‍: സംഭവത്തില്‍ പ്രതികരിച്ച യുഎസ്‌ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി രംഗത്ത്. അമേരിക്കയുടേത് ഇടപെടല്‍ നയമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ നിലപാടുകള്‍ ഇറാനിലെ ജനങ്ങളോടുള്ള ശത്രുതയാണ് പ്രതിഫലിക്കുന്നത്. അതേസമയം രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പറഞ്ഞു. ട്രംപ് ആദ്യം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നും ഖമേനി പരിഹസിച്ചു.ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇറാന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. സാമ്പത്തിക തകര്‍ച്ചയ്‌ക്കും വിലക്കയറ്റത്തിനും എതിരെയാണ് പ്രതിഷേധം. വിവിധയിടങ്ങളില്‍ പ്രതിഷേധത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇറാന്‍ പുറത്ത് വിട്ടിട്ടില്ല. 2025 ജൂണില്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം.

https://www.worldm.news/news/if-america-intervenes-it-15718