വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി ഇറാന്‍

വെടിവെച്ചിട്ട യുഎസ്  വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി ഇറാന്‍

  ടെഹ്‌റാന്‍: ആക്രമണത്തിനെത്തിയ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ട ഇറാന്റെ നടപടി ഒരുമാസം പിന്നിട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിര്‍ണായകമാകുന്നു. വെടിവെച്ചിട്ട യുഎസ് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇറാന്‍. എന്നാല്‍, കാണാതായ പൈലറ്റിനായി  ശക്തമായ തെരച്ചിലാണ് യുഎസ് നടത്തുന്നത്.ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് ഇറാന്‍ പ്രദേശത്ത് അമേരിക്കയുടെ വിമാനം തകര്‍ന്ന് വീഴുന്നത്. വിമാനം നഷ്ടപ്പെട്ടതായി സ്ഥിരീകരണം എവിടെയാണ് തകര്‍ന്ന് വീണതെന്നോ, പൈലറ്റിന്റെ അവസ്ഥയോ സംബന്ധിച്ച് സ്ഥിരീകരണമില്ല. രണ്ട് പേര്‍ ഉണ്ടായിരുന്ന വിമാനത്തിലെ ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശത്രു പൈലറ്റിനെയോ പൈലറ്റുമാരെയോ ജീവനോടെ പിടികൂടി പൊലീസിനോ സൈന്യത്തിനോ കൈമാറുന്നവര്‍ക്ക് വന്‍ പ്രതിഫലം നല്‍കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ടിവി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റിനോട് ആരും മോശമായി പെരുമാറരുതെന്ന് ഇറാനിയന്‍ സായുധ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ടിവി അറിയിച്ചു.

ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് മധ്യ ഇറാനില്‍ എഫ് 35 സ്റ്റെല്‍ത്ത് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാനിയന്‍ മാധ്യമങ്ങളാണ് ആദ്യം അവകാശപ്പെട്ടത്. അമേരിക്കന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടേതെന്ന് പറയപ്പെടുന്ന ചിത്രങ്ങള്‍ ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. പൈലറ്റ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഏജന്‍സി പറഞ്ഞു. ഇറാന്റെ വ്യോമ പ്രതിരോധം തകര്‍ന്നുവെന്ന് യുഎസും ഇസ്രായേലും അടുത്തിടെ അവകാശവാദം ഉയര്‍ത്തിയതിന് പിന്നാലെയാണ് യുദ്ധ വിമാനം ഇറാന്‍ വെടിവച്ചിട്ടത്. ഇറാനിയന്‍ അവകാശവാദങ്ങളെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ പെന്റഗണോ വൈറ്റ് ഹൗസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.