കെയ്ര്‍സ്റ്റാമാറുടെ അവിചാരിത രാജി ചരിത്രത്തിൻ്റെ ആവർത്തനം

 കെയ്ര്‍സ്റ്റാമാറുടെ  അവിചാരിത രാജി ചരിത്രത്തിൻ്റെ ആവർത്തനം

ലണ്ടൻ :  ഒരു ദശാബ്ദത്തിനിടെ രാജിവെക്കുകയോ കാലാവധി പൂര്‍ത്തിയാക്കാതെ പിന്മാറുകയോ ചെയ്യുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി യാണ്  കഴിഞ്ഞദിവസം രാജിവെച്ച കെയ്ര്‍ സ്റ്റാമര്‍. ഈ  രാജി അപ്രതീക്ഷിത തീരുമാനമല്ലെന്ന്  രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരായ അതൃപ്തി വര്‍ധിച്ചുവരികയായിരുന്നു. പാര്‍ട്ടിയുടെ ജനപ്രീതി കുറഞ്ഞുവരുന്നതും നേതൃശൈലിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും നേതൃമാറ്റ ആവശ്യത്തിന് ആക്കം കൂട്ടിയെന്നുമാണ് റിപ്പോർട്ടുകൾ .

 സ്റ്റാർമർ രാജിവെച്ച വാർത്ത ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അത് പരസ്യപ്പെടുത്തിയത് അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ഡൗണിംഗ് സ്ട്രീറ്റിൽ അധികാരമേറ്റ് രണ്ട് വർഷം തികയുന്നതിന് മുൻപാണ് സ്റ്റാർമറുടെ ഈ അപ്രതീക്ഷിത പടിയിറക്കം . ട്രംപ് സൃഷ്ടിച്ച പുതിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതാണ് സ്റ്റാർമറുടെ പരാജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. താൻ രാജിവെക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സ്റ്റാർമർ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും, അതിന് മുൻപ് തന്നെ ട്രംപ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. കുടിയേറ്റം, ഊർജ്ജം എന്നീ രണ്ട് പ്രധാന വിഷയങ്ങളിൽ സ്റ്റാർമർ പൂർണ്ണ പരാജയമായിരുന്നുവെന്ന് ട്രംപ് പരസ്യമായി വിമർശിക്കുകയും ചെയ്തു.

2024 ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നതെങ്കിലും, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തോടെയാണ് സ്റ്റാർമർ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇത് ലേബർ പാർട്ടിയിലെ ഭൂരിഭാഗം എംപിമാർക്കിടയിലും തങ്ങളുടെ സീറ്റുകളെക്കുറിച്ച് വലിയ ആശങ്കകൾ ഉണ്ടാക്കിയിരുന്നു. വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ നൈജൽ ഫരാജിന്റെ റിഫോം യുകെ ഉയർത്തിയ രാഷ്ട്രീയ വെല്ലുവിളികളെ പ്രതിരോധിക്കാൻ സ്റ്റാർമർക്ക് സാധിക്കാതെ വന്നതോടെ, എംപിമാർ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനായി അദ്ദേഹത്തെ കൈവിടാൻ തയ്യാറാവുകയായിരുന്നു. മാഞ്ചസ്റ്ററിലെ മുൻ മേയർ ആൻഡി ബേൺഹാം ഉപതിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം സ്റ്റാർമർക്ക് പാർട്ടിക്കുള്ളിൽ വലിയൊരു ബദൽ ശക്തിയായി മാറുകയും അദ്ദേഹത്തിന്റെ പതനം വേഗത്തിലാക്കുകയും ചെയ്തു.

സ്റ്റാര്‍മറുടെ ഭരണകാലം വിവാദങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഏകോപിപ്പിക്കുന്നതിലും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള നയതന്ത്ര നീക്കങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു.സ്റ്റാര്‍മറിന് മുമ്പ് പ്രധാനമന്ത്രിയായ ലിസ് ട്രസ് വെറും ഒന്നര മാസത്തിനുള്ളില്‍ പദവി ഒഴിഞ്ഞു.ഇന്ത്യൻ വംശജൻ  റിഷി സുനക് ഏതാണ്ട് 20 മാസം മാത്രമാണ് അധികാരത്തില്‍ തുടര്‍ന്നത്. അതിന് മുമ്പ് ബോറിസ് ജോണ്‍സണും തെരേസ മേയും ഡേവിഡ് കാമറണും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ നിര്‍ണായക മാറ്റങ്ങളുടെ ഭാഗമായിരുന്നു. ഒരു ദശാബ്ദത്തിനിടെ ഏഴാമത്തെ പ്രധാനമന്ത്രിയിലേക്കാണ്  ബ്രിട്ടന്‍ ഇപ്പോൾ നീങ്ങുന്നത് .സ്റ്റാര്‍മറുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം സജീവമായിട്ടുണ്ട്. പ്രധാന പേരുകളില്‍ മുന്‍നിരയില്‍ ആന്‍ഡി ബേണ്‍ഹാമാണ്.

https://www.worldm.news/global/british-prime-minister-keir--31432