മഹാരാഷ്ട്ര കൗൺസിൽ തിരഞ്ഞെടുപ്പ്; വിമത ബിജെപി നേതാവിന് വിജയം

മഹാരാഷ്ട്ര കൗൺസിൽ തിരഞ്ഞെടുപ്പ്;  വിമത ബിജെപി നേതാവിന് വിജയം

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ നാസിക് ലോക്കൽ ബോഡി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ ശിവസേന (ശിന്ദേ വിഭാഗം)യുടെ നരേന്ദ്ര ദരാഡെയെ പരാജയപ്പെടുത്തി ബിജെപി വിമതനായ ഗോകുൽ ഗിതെ വിജയിച്ചു .

ഭരണകക്ഷിയായ ‘മഹായുതി’ സഖ്യം തിരഞ്ഞെടുപ്പ് നടന്ന 17-ൽ 16 സീറ്റുകളിലും വിജയം കൈവരിച്ചെങ്കിലും, നാസിക് മണ്ഡലത്തിലെ  പരാജയം ശിന്ദേ പക്ഷത്തിന് വലിയ നാണക്കേടായി മാറി. 357 വോട്ടുകൾ നേടിയാണ് ഗിതെ തന്റെ എതിരാളിയേക്കാൾ 109 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചത്.നാസിക് മണ്ഡലത്തിൽ ഗോകുൽ ഗിതെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. നരേന്ദ്ര ദരാഡെ തന്നെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് ഗിതെ മത്സരരംഗത്തിറങ്ങിയത്. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ശിന്ദേ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിന്മാറുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞിരുന്നതിനാൽ ഗിതെയുടെ പേര് ബാലറ്റിൽ ഉണ്ടായിരുന്നു. തൻ്റെ  വ്യക്തിപരമായ പ്രചാരണം നിർത്തിവെച്ചെങ്കിലും, അനുയായികൾ പ്രചാരണം തുടർന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഗിതെ വ്യക്തമാക്കി.

ഈ വിജയത്തോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ഭൂരിഭാഗം സീറ്റുകളിലും മഹായുതി സഖ്യം അനായാസം വിജയിച്ചപ്പോഴും നാസിക് മണ്ഡലം അവർക്ക് കൈവിട്ടുപോയത് പാർട്ടിയിലെ ഉൾപ്പോരുകൾ കാരണമാണെന്നാണ് വിലയിരുത്തൽ. വാർദ്ധ-ചന്ദ്രാപൂർ-ഗഡ്ചിരോളി, അഹില്യനഗർ, പൂനെ, താനെ, യവത്മാൾ തുടങ്ങിയ മണ്ഡലങ്ങളിൽ സഖ്യത്തിലെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഹില്യനഗർ നേതാവായ പ്രജക്ത് തൻപുരെ എൻസിപിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയതും ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ മാറ്റമാണ്.