മിയയെ രക്ഷിക്കാനായി ലോകമലയാളികൾ ഒന്നിച്ചു : 3 ദിവസത്തിൽ സമാഹരിച്ചത് 16.5 കോടി രൂപ

മിയയെ രക്ഷിക്കാനായി ലോകമലയാളികൾ ഒന്നിച്ചു :  3 ദിവസത്തിൽ സമാഹരിച്ചത് 16.5 കോടി രൂപ

എറണാകുളം : അപൂർവ്വ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മിയ മരിയയുടെ  ജീവൻ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കൈകോർത്തു. സ്പൈനൽ മസ്കുലർ അട്രോഫി (SMA – Type 1) ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ജനങ്ങൾ നടത്തിയ കാരുണ്യപ്രവാഹത്തിൽ വെറും മൂന്ന് ദിവസത്തിനകം ലക്ഷ്യമിട്ടതിലും അധികം തുക സമാഹരിച്ചു. കുഞ്ഞിൻ്റെ  ചികിത്സയ്ക്കായി മാതാപിതാക്കൾ നടത്തിയ കണ്ണീരോടെയുള്ള അഭ്യർഥനയ്ക്ക് അതിവേഗത്തിലുള്ള വൻ പ്രതികരണമാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലഭിച്ചത്. കൃത്യം മൂന്ന് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് 16.5 കോടി രൂപയാണ് ഒഴുകിയെത്തിയത്.

മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനുവിൻ്റെയും നിമ്മിയുടെയും മകളാണ് ആറ് മാസം മാത്രം പ്രായമുള്ള മിയ മരിയ. ഏകദേശം ഒരു മാസം മുൻപാണ് കുഞ്ഞിന്റെ ചലനങ്ങളിൽ അസ്വാഭാവികത കണ്ട് നടത്തിയ വിശദമായ പരിശോധനയിൽ, പേശികളെ ഗുരുതരമായി ബാധിക്കുന്നതും ജീവന് തന്നെ ഭീഷണിയാകുന്നതുമായ എസ്എംഎ ടൈപ്പ്–1 സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണ് കുഞ്ഞ്. മിയയുടെ ജീവൻ നിലനിർത്താൻ ആവശ്യമായ ജീൻ തെറാപ്പിക്കായി വിദേശത്തുനിന്ന് എത്തിക്കേണ്ട ‘സോൾജെൻസ്മ’ (Zolgensma) എന്ന മരുന്നിന് മാത്രം ഏകദേശം 16 കോടിയിലധികം രൂപ വേണ്ടിവരുമെന്നായിരുന്നു ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിരുന്നത്. സാധാരണക്കാരായ ഈ കുടുംബത്തിന് ചിന്തിക്കാൻ പോലുമാകാത്ത തുകയായതിനാലാണ് ഇവർ സഹായം അഭ്യർത്ഥിച്ച് രംഗത്തിറങ്ങിയത്.

മിയയ്ക്ക് ഒന്നര വയസ് തികയുന്നതിന് മുൻപ് തന്നെ ഈ ജീൻ തെറാപ്പി നൽകണമെന്നാണ് ഡോക്ടർമാരുടെ കർശന നിർദേശമെന്ന് അമ്മ നിമ്മി കണ്ണീരോടെ വിശദമാക്കുന്നു. എസ്എംഎ ബാധിച്ച കുട്ടികൾക്ക് പ്രായം കൂടുംതോറും ഭക്ഷണം വിഴുങ്ങുക, സ്വയം ശ്വസിക്കുക, തലയുറയ്ക്കുക, ഇരിക്കുക, നടക്കുക തുടങ്ങിയ അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ പോലും പൂർണ്ണമായും ബുദ്ധിമുട്ടാകാറുണ്ട്. നിലവിൽ തന്നെ മൂക്കിലെ ട്യൂബിലൂടെയാണ് മിയയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നത്.

 “മിയ എന്നെ നോക്കി ചിരിക്കുമ്പോൾ തിരിച്ച് ചിരിക്കാൻ പോലും മനസ്സ് അനുവദിച്ചിരുന്നില്ല. അവളുടെ ജീവൻ എങ്ങനെ രക്ഷിക്കുമെന്ന കടുത്ത ആശങ്കയിലായിരുന്നു ഞങ്ങളുടെ കുടുംബം. എന്നാൽ ദൈവത്തെപ്പോലെ ജനങ്ങൾ നൽകിയ ഈ പിന്തുണയാണ് ഇപ്പോൾ ഞങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നത്,” എന്ന് മിയയുടെ അമ്മ നിമ്മി വിതുമ്പലോടെ പ്രതികരിച്ചു. ആവശ്യമായ തുക സമാഹരിച്ച പശ്ചാത്തലത്തിൽ ക്രൗഡ് ഫണ്ടിംഗ് അക്കൗണ്ടുകൾ താൽക്കാലികമായി ക്ലോസ് ചെയ്തതായും മരുന്നിനായുള്ള തുടർനടപടികൾ എത്രയും വേഗം ആരംഭിക്കുമെന്നും ചികിൽസാ സഹായ സമിതി അറിയിച്ചു.