മാസപ്പടി കേസ് : അന്യേഷണം മുൻമന്ത്രി മുഹമ്മദ് റിയാസിലേക്ക്

മാസപ്പടി കേസ് : അന്യേഷണം മുൻമന്ത്രി  മുഹമ്മദ് റിയാസിലേക്ക്

എറണാകുളം : മാസപ്പടിക്കേസിൽ  അന്വേഷണം മുൻ പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിലേക്കും. വീണയ്ക്ക് സിഎംആർഎൽ  കമ്പനിയിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ പുതിയ നീക്കം. സിഎംആർഎൽ – എക്‌സാലോജിക് കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുകയ്ക്ക് പകരമായി എന്ത് സേവനമാണ് നൽകിയതെന്നത് സംബന്ധിച്ച് കൃത്യമായ ഡിജിറ്റൽ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. കേസിൽ രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്‌തെങ്കിലും അവർ നൽകിയ മൊഴികളിൽ പരസ്പരവിരുദ്ധമായ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കമ്പനികൾ തമ്മിലുള്ള സ്വാഭാവികമായ ബിസിനസ്സ് കരാർ മാത്രമാണിതെന്നാണ് വീണ വ്യക്തമാക്കിയതെങ്കിലും ഈ മൊഴി വിശ്വസിക്കാൻ ഇഡി തയ്യാറായിട്ടില്ല.

2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയുടെ അക്കൗണ്ടിലേക്ക് സിഎംആർഎല്ലിൽ നിന്ന് വൻതോതിൽ പണം എത്തിയത്. തുടർന്ന് 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം നടന്നത്. വിവാഹശേഷമുള്ള കാലയളവിൽ ഈ പണം ഏതൊക്കെ തരത്തിലാണ് വിനിയോഗിക്കപ്പെട്ടത് എന്നതിലാണ് കേന്ദ്ര ഏജൻസിക്ക് ശക്തമായ സംശയമുള്ളത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് മുഹമ്മദ് റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരുടെയും വ്യക്തിഗത അല്ലെങ്കിൽ ബിസിനസ്സ് അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഇഡി സയന്റിഫിക്കായി പരിശോധിക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമത്തിന്റെ  സാധ്യതകളും ഇഡി ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎം‌ആർ‌എൽ കമ്പനിക്ക് തോട്ടഭൂമി നിയമത്തിൽ ഇളവ് നൽകിയതുൾപ്പെടെ സർക്കാരിൽ നിന്ന് ലഭി‌ച്ച‌ വഴിവിട്ട സഹായങ്ങൾക്കുള്ള പ്രത്യുപകാരമായാണ് വീണയ്‌ക്ക് ഈ മാസപ്പടി നൽകിയതെന്ന നിഗമനത്തിലാണ് ഇഡി എത്തിനിൽക്കുന്നത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ സാമ്പത്തിക സ്രോതസ്സുകൾ കൂടി പരിശോധിക്കുന്നതോടെ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.