തെലങ്കാനയിൽ ബിജെപി വരുമെന്ന അവകാശവാദം തള്ളി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: 2028-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്ന പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി . പശ്ചിമ ബംഗാളിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കാൻ 15 വർഷം കാത്തിരിക്കേണ്ടി വന്ന കാര്യം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, തെലങ്കാനയിലെ ജനങ്ങൾ ബിജെപിക്ക് സമാനമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഹൈദരാബാദിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ 12 വർഷത്തെ ഭരണനേട്ടങ്ങളും, ബി.ആർ.എസ്സിന്റെ 10 വർഷത്തെ ഭരണവും, തന്റെ സർക്കാരിന്റെ രണ്ടര വർഷത്തെ പ്രവർത്തനങ്ങളും തമ്മിൽ സംവാദത്തിന് തയ്യാറാണെന്ന് രേവന്ത് റെഡ്ഡി വെല്ലുവിളിച്ചു. വാർഡ് തിരഞ്ഞെടുപ്പുകൾ മുതൽ പഞ്ചായത്ത് തലത്തിൽ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്ന ബിജെപിയുടെ തന്ത്രത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മോദി നൽകിയ വാഗ്ദാനങ്ങൾ എവിടെയെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെയും രേവന്ത് റെഡ്ഡി ആഞ്ഞടിച്ചു. മദ്യപാന സംസ്കാരം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ ഓരോ തെരുവിലും ‘ബെൽറ്റ് ഷോപ്പുകൾ’ തുറന്നുവെന്നും, ഇത് സ്ത്രീകളെയും കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, തെലങ്കാനയിൽ ബിജെപി ഡബിൾ എൻജിൻ സർക്കാർ കൊണ്ടുവരുമെന്നും കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും നിതിൻ നബിൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.