ഇറാനെതിരെയുള്ള ഇസ്രായേൽ -യുഎസ് സൈനിക നടപടിയെ പ്രശംസിച്ച് നാറ്റോ

ഇറാനെതിരെയുള്ള ഇസ്രയേലിന്‍റെയും അമേരിക്കയുടെയും സൈനിക നടപടിയെ പ്രശംസിച്ച് നാറ്റോ. യുദ്ധത്തില്‍ പങ്കുച്ചേരാന്‍ പദ്ധതിയില്ലെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ പറഞ്ഞു. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും നടപടി അനിവാര്യമാണെന്നും ഇറാന്‍റെ നിരായുധീകരണം ആവശ്യമാണെന്നും നാറ്റോ പറഞ്ഞു. അതേസമയം സഖ്യമെന്ന നിലയ്‌ക്ക് ഇറാനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കില്ലെന്നും നാറ്റോ വ്യക്തമാക്കി.ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷി വികസിപ്പിക്കാനുള്ള ഇറാന്‍റെ ശേഷി കുറയ്‌ക്കുന്നതിന് അമേരിക്ക ഇസ്രയേലുമായി ചേര്‍ന്ന നടപടി പ്രധാനമാണെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇതിന്‍റെ ഭാഗമാകാനുള്ള യാതൊരു പദ്ധതിയും തനിക്കില്ലെന്നും സഖ്യകക്ഷികള്‍ യുഎസ് ശ്രമങ്ങളെ പിന്തുണച്ചേക്കാമെന്നും മാര്‍ക്ക് റുട്ടെ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷമാണ് തുടരുന്നത്. ഇറാന്‍ ആണവ കേന്ദ്രമായ തനാന്‍സസിലും ഇസ്‌ഫഹാന്‍ ആണവ കേന്ദ്രത്തിന് സമീപവും സ്‌ഫോടനങ്ങള്‍ ഉണ്ടാതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസമായി തുടരുന്ന യുദ്ധത്തില്‍ ഇറാനില്‍ ഇതുവരെ 555 പേര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇറാനിെല 9 ആശുപത്രികള്‍ ഇസ്രയേലും അമേരിക്കയും തകര്‍ത്ത് തരിപ്പണമാക്കി. അതേസമയം ഇസ്രയേല്‍ സൈന്യത്തിന്‍റെ ആശയവിനിമയ കേന്ദ്രം ആക്രിച്ചെന്ന് ഇറാന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.