ഗാസയിലെ സേനയില്‍ ഏതെല്ലാം സൈനികരെ ഉള്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് നെതന്യാഹു

ഗാസയിലെ സേനയില്‍ ഏതെല്ലാം സൈനികരെ ഉള്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന്   നെതന്യാഹു

ഗാസ സിറ്റി: ഗാസയിലെ അന്താരാഷ്‌ട്ര സേനയില്‍ ഏതെല്ലാം രാജ്യങ്ങളുടെ സൈനികരെ ഉള്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ ഇതില്‍ തീരുമാനമെടുക്കാന്‍ യുഎസിന് അവകാശമില്ല.ഞങ്ങളുടെ സുരക്ഷ ഞങ്ങള്‍ തന്നെയാണ് നിര്‍ണയിക്കുക. എതെല്ലാം അന്താരാഷ്‌ട്ര ശക്തികളാണ് സ്വീകാര്യമല്ലാത്തതെന്ന് നമ്മള്‍ തീരുമാനിക്കും. അത് തങ്ങളുടെ നയമായി തുടരുമെന്നും നെതന്യാഹു മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു.യുഎസും ഈ നയത്തെ പിന്തുണക്കുന്നുണ്ടെന്നും എന്നാല്‍ യുഎസ് ഭരണക്കൂടം എന്നെ നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസും ഇസ്രയേലും പല കാര്യങ്ങളിലും പങ്കാളികളാണ്. എന്നാല്‍ തീരുമാനം കൈകൊള്ളുന്നത് ദേശീയ താത്‌പര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേല്‍-പലസ്‌തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് രണ്ടാഴ്‌ച പിന്നിടുമ്പോഴും ഗാസയിൽ ദുരിതം അവസാനിക്കുന്നില്ല . വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായുള്ള മൃതദേഹ കൈമാറ്റത്തിലും ഇസ്രയേല്‍ കരാര്‍ ലംഘിക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലേക്ക് തിരിച്ച് നല്‍കിയ മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാകാത്തവയാണെന്നും മന്ത്രാലയം പറഞ്ഞു.ക്രൂര പീഡനങ്ങള്‍ക്ക് ഇരയായാണ് പലരും കൊല്ലപ്പെട്ടത്. മൃതദേഹങ്ങളില്‍ ക്രൂര പീഡനം നടന്നതിന്‍റെ അടയാളങ്ങളുണ്ടായിരുന്നതായി ഗാസയിലെ പലസ്‌തീന്‍ സിവിലയന്‍സ് ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്രയേല്‍ തിരിച്ച് നല്‍കിയ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ സംസ്‌കരിച്ചു. അതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.അതേസമയം വെടിനിര്‍ത്തലിന് ശേഷവും ഗാസ ഉപരോധം പിന്‍വലിച്ചിട്ടില്ല. ഗാസയിലെ പലയിടത്തും ഇപ്പോഴും കൊടും പട്ടിണിയാണ്. ദക്ഷിണ ഗാസയില്‍ ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.

2023 ഒക്‌ടോബര്‍ 7നാണ് ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രയേല്‍ ഗാസയില്‍ ഉപരോധം തീര്‍ക്കുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.ആക്രമണം കടുത്തതോടെ നിരവധി പേര്‍ ഗാസയില്‍ നിന്നും പലായനം ചെയ്‌തു. കൊടും പട്ടിണിയും പോഷകാഹാര കുറവും മൂലം നിരവധി കുട്ടികളും സ്‌ത്രീകളും കൊല്ലപ്പെട്ടു. ആക്രമണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് സമാധാന കരാറുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. ഇതോടെയാണ് കടുത്ത ആക്രമണങ്ങള്‍ക്ക് അറുതിയായത്.

സൈബർ ഭീഷണികളെ നേരിടാൻ പ്രൊഫഷണല്‍ പരിശീലന പരിപാടിയുമായി ഇസ്രയേല്‍

സൈബര്‍ ഭീഷണികളെ നേരിടാന്‍ യുവാക്കളെ പ്രാപ്‌തരാക്കുന്ന പ്രൊഫഷണല്‍ പരിശീലന പരിപാടിയുമായി ഇസ്രയേല്‍. എഐ അടിസ്ഥാനമാക്കിയുള്ള ആറ് മാസത്തെ പരിശീലന പരിപാടിയാണിത്. ഇസ്രയേൽ, സൈപ്രസ്, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. സൈബര്‍ ലോകത്തിലെ പുതിയൊരു ചുവട്‌ വയ്‌പ്പാണിതെന്ന് ഇസ്രയേൽ പ്രദേശിക സഹകരണ ഓഫിസ് പ്രസ്‌താവനയിൽ പറഞ്ഞു.ആറ് മാസത്തെ പ്രൊഫഷണൽ പരിശീലന പരിപാടിയിലൂടെ എഐ സാങ്കേതിക കഴിവുകൾ യുവാക്കൾക്ക് നേടി കൊടുക്കുക, പ്രായോഗിക ജോലിയും പഠനാനുഭവവും മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി എഐ ഉപകരണങ്ങളുടെ പരിശീലനം പ്രാപ്‌തമാക്കുന്നതിനുമായി വികസിപ്പിച്ചെടുത്ത ഒരു അതുല്യമായ പഠന പ്ലാറ്റ്‌ഫോമായ ബിന സിസ്‌റ്റവും സംയോജിപ്പിക്കും.