"പ്രിയദർശിനി പദ്ധതി വൻ വിജയo: KSRTCയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതിദിനം 12 ലക്ഷമായി ഉയർന്നു": സി പി ജോൺ

"പ്രിയദർശിനി പദ്ധതി വൻ വിജയo: KSRTCയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതിദിനം  12 ലക്ഷമായി ഉയർന്നു": സി പി ജോൺ

തിരുവനന്തപുരം:  പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കഴിഞ്ഞ ഒരു മാസത്തിനിടെ പദ്ധതിയുടെ ഭാഗമായി 3.81 കോടി സർവീസുകൾ നടത്തിയെന്നും കെഎസ്ആർടിസിയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതിദിനം അഞ്ചര ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.പദ്ധതി ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് നൽകി. ഗവി, പൊന്മുടി, നെല്ലിയാമ്പതി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. മലക്കാപ്പാറയിൽ മാത്രം 48% സന്ദർശകരാണ് വർധിച്ചത്. പ്രിയദർശിനി പദ്ധതി മൂലം കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ബജറ്റിൽ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള അധികാര വികേന്ദ്രീകരണം കൊണ്ടുവന്നതായും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും അതാത് പ്രദേശത്തെ എംഎൽഎമാർ അധ്യക്ഷന്മാരായുള്ള പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു. യാത്രക്കാരുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ‘149’ എന്ന നമ്പറിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു. മികച്ച സേവനം കാഴ്ചവെയ്ക്കുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മാസത്തിലൊരിക്കൽ ബഹുമതി നൽകും.വേളി മുതൽ പാർവതി പുത്തനാർ വരെ പുതിയ പാസ്സഞ്ചർ ബോട്ട്/വാട്ടർ സർവീസ് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വാഹന അപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്ന ‘പി എം റാഹത്’ പദ്ധതിയുടെ ടെസ്റ്റ് റൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി വഴി അപകടത്തിൽപ്പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്നും മന്ത്രി സി പി ജോൺ കൂട്ടിച്ചേർത്തു.