ഇന്ത്യൻ കറൻസികൾ പേപ്പറിൽ നിന്നും പോളിമറിലേക്ക് മാറ്റാൻ ഒരുങ്ങി ആർബിഐ

ഇന്ത്യൻ കറൻസികൾ പേപ്പറിൽ നിന്നും പോളിമറിലേക്ക് മാറ്റാൻ ഒരുങ്ങി ആർബിഐ

മുംബൈ: പരമ്പരാഗത പേപ്പർ നോട്ടുകൾക്ക് പകരമായി കൂടുതൽ ഈടുനിൽക്കുന്നതും സുരക്ഷിതവുമായ പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

തുടക്കം ചെറിയ നോട്ടുകളില്‍ 

തുടക്കത്തില്‍ 10, 20 രൂപയുടെ ചെറിയ നോട്ടുകളാകും പോളിമര്‍ രൂപത്തില്‍ പുറത്തിറക്കുക. ഈ പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിയ ശേഷം 2027 മുതല്‍ പുതിയ നോട്ടുകള്‍ പൂര്‍ണ തോതില്‍ വിപണിയില്‍ എത്തിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിപുലമായ രീതിയില്‍ നോട്ടുകള്‍ ഇറക്കുന്നതിന് മുന്നോടിയായുള്ള ആദ്യത്തെ പ്രായോഗിക പരീക്ഷണമാണിത്.

പേപ്പര്‍ നോട്ടുകള്‍ അസാധുവാകില്ല

പോളിമര്‍ നോട്ടുകള്‍ വരുന്നതോടെ നിലവിലെ കടലാസ് നോട്ടുകള്‍ അസാധുവാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പേപ്പര്‍ കറന്‍സികള്‍ക്ക് പകരമായല്ല പുതിയ നോട്ടുകള്‍ വരുന്നത്. ഘട്ടം ഘട്ടമായി പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും, നിലവിലുള്ള കടലാസ് നോട്ടുകള്‍ തുടര്‍ന്നും വിനിമയത്തിലുണ്ടാകും. ഇവ രണ്ടും ഒരുമിച്ച്‌ ഉപയോഗിക്കാന്‍ സാധിക്കും.

പോളിമര്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ആവശ്യമായ പ്രത്യേക ഷീറ്റുകള്‍ (പോളിമര്‍ സബ്സ്ട്രേറ്റ്) നിര്‍മ്മിച്ചു നല്‍കുന്നതിനായി ആര്‍ബിഐയുടെ നോട്ട് അച്ചടി വിഭാഗം ആഗോള തലത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചതോടെയാണ് നടപടികള്‍ വേഗത്തിലായത്. കൂടുതല്‍ ഈടുനില്‍ക്കുന്നതും, കള്ളനോട്ടുകള്‍ അടിക്കാന്‍ കഴിയാത്തവിധം നൂതന സുരക്ഷാ സംവിധാനങ്ങളുള്ളതുമായ പോളിമര്‍ ഷീറ്റുകള്‍ വിതരണം ചെയ്യാനാണ് ആഗോള നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.

സാധാരണ പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച്‌ പോളിമര്‍ നോട്ടുകള്‍ക്ക് ഈട് വളരെ കൂടുതലാണ്. വെള്ളം, അഴുക്ക് എന്നിവയെ പ്രതിരോധിക്കാനും പെട്ടെന്ന് കീറിപ്പോകാതിരിക്കാനും ഇവയ്ക്ക് കഴിയും. അതിനാല്‍ വളരെക്കാലം ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല, മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമായതിനാല്‍ കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നത് തടയാനും ഇത് സഹായിക്കും. നിലവില്‍ ഓസ്ട്രേലിയ, കാനഡ, യുകെ, ന്യൂസിലന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ പോളിമര്‍ കറന്‍സികള്‍ വിജയകരമായി ഉപയോഗിക്കുന്നുണ്ട്.